വാഷിങ്ടണ്‍: 1980-ലെ കൊലപാതകക്കേസില്‍ 60-കാരനെ കുറ്റക്കാരനായി കണ്ടെത്തി മാള്‍ട്ടിനോമാ കൗണ്‍ടി ജില്ലാ കോടതി. യുഎസിലെ ഒറിഗോണിൽ നടന്ന കൊലപാതക്കേസിലെ പ്രതിയായ റോബര്‍ട്ട് പ്ലിംപ്ടണ്‍ എന്നയാളെ ച്യൂയിംഗത്തിലെ ഡിഎൻഎ സാംപിളിൽനിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
ബാര്‍ബറ ടക്കര്‍ എന്ന 19-കാരിയുടെ കൊലപാതകത്തിലാണ് റോബര്‍ട്ട് പ്ലിംപ്ടണ്‍ എന്നയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 1980 ജനുവരി 15നാണ് കൊലപാതകം നടന്നത്. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ പൊലീസിനായില്ല. അന്വേഷണം നീണ്ടുപോവുകയും ചെയ്തു.
ബാർബറയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ, സ്വകാര്യ ഭാഗത്തുനിന്ന് ശേഖരിച്ച സ്രവത്തിൽനിന്ന് 2000ൽ ഒറിഗോണിലെ ക്രൈം ലാബ് ഡിഎൻഎ പ്രൊഫൈൽ വികസിപ്പിച്ചു. 2021ലാണ് റോബർട്ടിലേക്ക് അന്വേഷണം എത്തിയത്. ഇയാള്‍ ചവച്ചുതുപ്പിയ ച്യൂയിംഗത്തിലെ സ്രവവത്തില്‍നിന്ന് കണ്ടെത്തിയ ഡി.എന്‍.എയും ബാര്‍ബറയുടെ യോനിയില്‍നിന്ന് ശേഖരിച്ച സ്രവത്തില്‍നിന്ന് കണ്ടെത്തിയ ഡി.എന്‍.എയും ഒന്നാണെന്ന് തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു.
അങ്ങനെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 2021 ജൂണ്‍ 8-ന് പോലീസ് റോബര്‍ട്ട് പ്ലിംപ്ടണെ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിന്റെ തുടർവാദം ജൂണിൽ നടക്കും. കോടതി വിധിക്കെതിരെ അപ്പീൽ നല്‍കുമെന്ന് പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കി.