ഫ്രാൻസിസ് മാർപാപ്പയെ നേരിൽ കണ്ട് ഏലയ്ക്ക മാല സമ്മാനിച്ച് മലയാളി കുടുംബം. കോട്ടയം അയർക്കുന്നം സ്വദേശികളായ ഇലഞ്ഞിക്കൽ ജോസിനും ഭാര്യ മോളിക്കുമാണ് അപൂർവ അവസരം ലഭിച്ചത്. വൈദികനായ മകൻ ഫാ. ജോജിൻ ഇലഞ്ഞിക്കലിനും 40 അംഗ വൈദിക സംഘത്തിനുമൊപ്പമാണ് ഇരുവരും മാർപാപ്പയെ കണ്ടത്.
ചത്വരത്തിൽ കൂടിയ ജനത്തെ ആശിർവദിക്കാനായി വന്ന മാർപാപ്പയ്ക്ക് കയ്യിലെ ഇളം പച്ച നിറത്തിൽ സുഗന്ധം പരത്തുന്ന മാല സമ്മാനിക്കാനായത് ആ ദമ്പതികൾക്കും സംഘത്തിനും അവിസ്മരണ നിമിഷമായി മാറി. വ്യത്യസ്തമായൊരു സമ്മാനം മാർപാപ്പയെയും അത്ഭുതപ്പെടുത്തി.മാല കഴുത്തിലണിഞ്ഞ് സംഘത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും പാപ്പാ മറന്നില്ല.
വിവിധ ശുശ്രൂഷകൾക്കും പഠന ആവശ്യത്തിനുമായി വത്തിക്കാനിലുള്ള ചങ്ങനാശേരി അതിരൂപതയിൽ നിന്നുള്ള നാൽപത് വൈദികരും അവർക്കൊപ്പം കോട്ടയംകാരായ ജോസും മോളിയും കാത്തുനിന്നത് വെറുതെയായില്ല.
യൂറോപ്യൻ യാത്രയ്ക്ക് തയാറെടുത്തപ്പോൾ പ്രതീക്ഷയോടെ വണ്ടൻമേട്ടിലെ സ്വന്തം തോട്ടത്തിൽനിന്ന് അധികമാരെയും അറിയിക്കാതെ തയാറാക്കിയ ഏലയ്ക്ക മാല മാർപാപ്പയ്ക്ക് നേരിട്ട് നൽകാനായതിന്റെ നിർവൃതിയിലാണ് ഈ കുടുംബം.