ഗാസയ്ക്കെതിരായ ഇസ്രയേല്‍ ആക്രമണങ്ങളും മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും അവസാനിപ്പിക്കാൻ ചര്‍ച്ച നടത്തി ഇറാനും തുര്‍ക്കിയും. മിഡിൽ ഈസ്റ്റിന്റെ സ്ഥിരതയ്ക്ക് ഭീഷണിയായേക്കാവുന്ന നടപടികൾ ഒഴിവാക്കാൻ ഇറാനും തുർക്കിയും ചേർന്ന് തീരുമാനമെടുത്തതായി തുർക്കി തലവൻ റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു .
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ അങ്കാറ സന്ദർശനത്തിനിടെ എർദോഗനുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് എർദോഗന്റെ വിശദീകരണം.
ഇബ്രാഹിം റൈസിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന നിരന്തര മനുഷ്യത്വരഹിത ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും അതിർത്തി മേഖലയിൽ ശാശ്വതമായ സമാധാനാന്തരീക്ഷം നിലനിർത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ചർച്ച നടത്തിയാതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു
ഗാസയിൽ ഇസ്രയേൽ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണമാണ് തുർക്കി - ഇറാൻ തലവന്മാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യമെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തത്.