വാർസോ: ഇസ്രയേൽ താരത്തിന് കൈ കൊടുത്തതിനേത്തുടർന്ന് ഇറാൻ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന് ആജീവനാന്ത വിലക്കേർപ്പെടുത്തി.
വെയ്റ്റ് ലിഫ്റ്റിങ് താരമായ മൊസ്തഫ രാജായിയ്ക്കാണ് ഇറാൻ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ വിലക്കേർപ്പെടുത്തിയത്. ഇറാനും ഇസ്രയേലും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്ക്.
പോളണ്ടിൽ നടന്ന വേൾഡ് മാസ്റ്റർ വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ ഇസ്രായേൽ താരമായ മാക്സിം സ്വിർസ്കിയ്ക്കാണ് മൊസ്തഫ ഹസ്തദാനം നൽകി സന്തോഷം പങ്കിട്ടത്. മത്സരത്തിൽ മൊസ്തഫ വെള്ളി മെഡൽ നേടിയിരുന്നു.
ഈ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് താരത്തിനെതിരേ കടുത്ത നടപടിയുമായി ഫെഡറേഷൻ രംഗത്തെത്തിയത്. ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണിതെന്നും മാപ്പ് നൽകാനാവാത്ത തെറ്റാണ് മൊസ്തഫയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഫെഡറേഷൻ വ്യക്തമാക്കി.