ഗാസ: ഗാസയിലെ റഫയിൽ ഇസ്രയേലി ആക്രമണം ഒഴിവാക്കണമെങ്കിൽ ഹമാസ് ഉടൻ തന്നെ 33 ബന്ദികളെയെങ്കിലും വിട്ടയക്കണമെന്നു ഇസ്രയേൽ ആവശ്യപ്പെട്ടു. ഇസ്രയേലി ചാര സംഘടന മൊസാദിന്റെ മേധാവി ഡേവിഡ് ബർണിയ ടെൽ അവീവിൽ വെള്ളിയാഴ്ച എത്തിയ ഈജിപ്ഷ്യൻ മധ്യസ്ഥ സംഘത്തോട് ഈ ആവശ്യം ഉന്നയിച്ചെന്നാണ് പ്രതിരോധ വൃത്തങ്ങൾ പറയുന്നത്.
ഈജിപ്തിനോടു തൊട്ടു കിടക്കുന്ന റഫയിൽ ആക്രമണം നടത്തുന്നതിൽ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആശങ്ക ഉയർത്തിയിരുന്നു. അതിനു പിന്നാലെയാണ് ഉന്നത ഇന്റലിജിൻസ് ഉദ്യോഗസ്ഥൻ അബ്ദെൽ കമാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അയച്ചത്.
റഫയിൽ ഉണ്ടാകാവുന്ന വൻ തോതിലുള്ള സിവിലിയൻ മരണങ്ങൾ ഒഴിവാക്കണമെന്നു ലോകം ആവശ്യപ്പെടുമ്പോഴും ഇസ്രയേൽ ആക്രമണത്തിനു സൈന്യത്തെ ഒരുക്കി കഴിഞ്ഞു.
ഹമാസിന്റെ കൈയ്യിൽ 129 ബന്ദികൾ ഉണ്ടായിരുന്നു എന്നാണ് ഇസ്രയേൽ പറയുന്നത്. അതിൽ 33 പേർ വൃദ്ധരോ സ്ത്രീകളോ രോഗികളോ ആണ്. അവരെയാണ് ഉടൻ വിടണമെന്ന് ആവശ്യപ്പെടുന്നത്. പലരും മരിച്ചു കഴിഞ്ഞു എന്നും നിഗമനമുണ്ട്.
ഹമാസ് സൈനിക കമാൻഡർ യഹ്യ സിൻവർ റഫയിൽ ഉണ്ടെന്നാണ് ഇസ്രയേലിനു ലഭിച്ച വിവരം. അദ്ദേഹത്തെ വധിക്കുക എന്നത് പ്രഖ്യാപിത തീരുമാനമാണ്.
അതേ സമയം, ഗാസയിൽ സ്ഥിരം വെടിനിർത്തൽ വേണമെന്ന ആവശ്യത്തിലാണ് ഹമാസ് ഉറച്ചു നിൽക്കുന്നത്. ഗാസയിൽ അഭയാർഥികളായി പോയവർക്കു തിരിച്ചു വീടുകളിൽ പോകാൻ കഴിയണം. ഉപരോധം അവസാനിപ്പിക്കുക, പുനർനിർമാണം നടത്തുക, തടവുകാരെ കൈമാറുക എന്നീ ആവശ്യങ്ങളും ഹമാസ് ഉന്നയിച്ചിട്ടുണ്ട്.
ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിച്ചാൽ ആയുധങ്ങൾ ഉപേക്ഷിക്കാമെന്നും ഹമാസ് പറഞ്ഞിരുന്നു.