ടോക്കിയോ: കാലത്തിഒപ്പമല്ല കാലത്തിന് മുന്നേ ചിന്തിക്കുകയും അത് പ്രാവർത്തികമാക്കാനും ജപ്പാൻക്കാർക്കാകും. ഇപ്പോഴിതാ 5ജിയെയും കടത്തിവെട്ടി ലോകത്തിലെ ആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് ജപ്പാൻ.
ജപ്പാനിലെ പ്രമുഖ ടെലികോം കമ്പനികളുടെ സഹകരണത്തോടെ നിർമിച്ച ലോകത്തിലെ ആദ്യത്തെ 6ജി പ്രോട്ടോടൈപ്പ് ഉപകരണമാണ് ഇപ്പോൾ ടെക് ലോകത്തെ സംസാരവിഷയം. 5ജി നെറ്റ്‌വർക്കിനേക്കാൾ പലമടങ്ങ് ശേഷിയുള്ള 6ജി-ക്ക് 100 ജിഗാബൈറ്റ് വേഗതയെന്ന നാഴികക്കല്ല് കൈവരിക്കാൻ കഴിയുമെന്നാണ് അവകാശവാദം.
DOCOMO, NTT കോർപ്പറേഷൻ, NEC കോർപ്പറേഷൻ, ഫുജിറ്റ്സു തുടങ്ങിയ ജപ്പാനിലെ ടെലികോം കമ്പനികൾ ചേർന്നാണ് നൂതന 6ജി ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. 6G ഡിവൈസിന്റെ പരീക്ഷണം ഏപ്രിൽ 11-നാണ് പൂർത്തിയായത്. 6G സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
5ജി-യുമായി താരതമ്യപ്പെടുത്തുമ്പോൾ, 6ജി സാങ്കേതികവിദ്യക്ക് 20 മടങ്ങ് മികവ് വാഗ്ദാനം ചെയ്യാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഉയർന്ന ഡാറ്റാ ട്രാൻസ്മിഷൻ പോലെയുള്ള ചില ഗുണങ്ങളുണ്ടെങ്കിലും കുറഞ്ഞ ‘റെയ്ഞ്ച്’ അടക്കമുള്ള ചില പരിമിതികൾ 6ജി-ക്കുണ്ട്.
ലോകത്തെ പരിവർത്തനം ചെയ്യാനും ഐഒടി (ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്) ആപ്ലിക്കേഷനുകളുടെ വളർച്ചക്കും വികാസത്തിനും 6ജി നെറ്റ്‌വർക്കിന് കാര്യമായ സംഭാവന നൽകാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.