അമേരിക്ക: റംസാനോട് അനുബന്ധിച്ച് വൈറ്റ് ഹൗസ് നടത്താനിരുന്ന ഇഫ്താർ വിരുന്ന് റദ്ദാക്കിയത് അമേരിക്കയിലെ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവർ ക്ഷണം നിരസിച്ചതുകൊണ്ടാണെന്ന് സൂചന. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് സാമുദായിക നേതാക്കള്‍ ക്ഷണം നിരസിച്ചതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോർട്ട് ചെയ്തു.
വിരുന്നില്‍ പങ്കെടുക്കുന്നതില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവർ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോർട്ടില്‍ പറയുന്നു. ക്ഷണം സ്വീകരിച്ചവർ പോലും പിന്നീട് നിരസിച്ച പശ്ചാത്തലത്തിലാണ് ഇഫ്താർ വിരുന്ന് റദ്ദാക്കിയതെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആർ) ഡെപ്യൂട്ടി ഡയറക്ടർ എഡ്വാർഡ് അഹമ്മദ് മിച്ചല്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഗാസയിലെ പലസ്തീന്‍ ജനതയെ പട്ടിണിക്കിടുകയും ആക്രമിക്കുകയും ചെയ്യുന്ന ഇസ്രയേലി സർക്കാരിന് ഒത്താശ ചെയ്യുന്നവർക്കൊപ്പം നോമ്പ് മുറിക്കാന്‍ സാധിക്കില്ലെന്ന് അമേരിക്കയിലെ മുസ്ലിം സമുദായം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി മിച്ചല്‍ അല്‍ ജസീറയോട് പറഞ്ഞു. ഇഫ്താർ വിരുന്ന് നടത്താന്‍ വൈറ്റ് ഹൗസ് പദ്ധതിയിടുന്നതായായി സിഎന്‍എന്നും എന്‍പിആറും തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീരുമാനത്തില്‍ മാറ്റമുണ്ടായി.