ഒറിഗോണ്‍: വാരിയെല്ല് ഒടിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രോഗിക്ക് മരുന്നിന് പകരം നല്‍കിയത് പൈപ്പുവെള്ളമെന്ന് ആരോപണം. 65കാരന്റെ മരണത്തില്‍ നഴ്‌സിനെതിരെ ആരോപണവുമായി കുടുംബമാണ് രംഗത്തെത്തിയത്. യുഎസിലെ ഒറിഗോണിലാണ് സംഭവം നടന്നത്.
2022 ജനുവരിയിലാണ് ഗോവണിയിൽ നിന്ന് വീണതിനെത്തുടർന്ന് വാരിയെല്ല് ഒടിഞ്ഞ ഹോറസ് വിൽസന്‍ എന്നയാളെ മെഡ്‌ഫോർഡിലെ അസാൻ്റെ റോഗ് റീജിയണൽ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചത്. വിവിധ ഓപ്പറേഷനുകള്‍ നടത്തിയതിനെ തുടര്‍ന്ന് രോഗി സുഖം പ്രാപിച്ചുവന്നെങ്കിലും പിന്നീട് ആരോഗ്യനില മോശമാവുകയും ഫെബ്രുവരി 25ന് മരിക്കുകയുമായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയില്‍ രോഗിയില്‍ സ്റ്റാഫൈലോകോക്കസ് എപിഡെർമിഡിസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം വന്‍തോതില്‍ കണ്ടെത്തി. തുടര്‍ന്നാണ് വില്‍സനെ ചികിത്സിച്ച നഴ്‌സ് മരുന്നിന് പകരം പൈപ്പുവെള്ളമാണ് കൊടുത്തതെന്ന് ആരോപിച്ച് കുടുംബം കേസ് ഫയല്‍ ചെയ്തത്. 11.5 മില്യൺ ഡോളർ നഷ്ടപരിഹാരവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.