Advertisment

പേരാമ്പ്രയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം; ഗുരുതര പരിക്കേറ്റ യു.ഡി.എഫ്. പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ്

സംഘര്‍ഷത്തില്‍ 4 യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കും രണ്ട് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 

New Update
6464646

പേരാമ്പ്ര: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘട്ടനത്തില്‍ ഗുരുതര പരിക്കേറ്റ യു.ഡി.എഫ്. പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പോലീസ്. തലയ്ക്കും വയറിനുമുള്‍പ്പെടെ ഗുരുതര പരിക്കേറ്റവരെയാണ് ഇന്ന് രാവിലെ പോലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 10നാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കും രണ്ട് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 

Advertisment

ഇതില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പോലീസ് നടപടിക്കെതിരെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ രംഗത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് യു.ഡി.എഫ്. ആരോപിച്ചു. 

നില്‍ക്കാന്‍ പോലും സാധിക്കുന്ന അവസ്ഥയിലല്ല ഇവരുള്ളത്. മുകളില്‍ നിന്നുള്ള ഇടപെടല്‍ മൂലമാണ് പോലീസ് പരിക്കേറ്റവരെ ആശുപത്രിയില്‍ പോയി കസ്റ്റഡിയിലെടുത്തത്.  അതേസമയം എല്‍.ഡി.എഫ്. പ്രവര്‍ത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യു.ഡി.എഫ്. ആരോപിച്ചു. പരുക്കേറ്റവരെ തിരികെ ആശുപത്രിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ സംഘടിച്ചിരിക്കുകയാണ്. 

 

Advertisment