Advertisment

ഇ.പി. ജയരാജനെ ബി.ജെ.പിയിലേക്ക് ക്ഷണിക്കാന്‍ മൂന്നുതവണ ചര്‍ച്ച നടത്തി, സി.പി.എം.  നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്നാണ് ജയരാജന്‍ പിന്മാറിയത്, നന്ദകുമാര്‍ തന്നെയാണ് വിവരങ്ങള്‍ പിണറായി വിജയന് ചോര്‍ത്തി നല്‍കിയത്: ശോഭാ സുരേന്ദ്രന്‍

ഇ.പി. ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി. മൂന്നാമത്തേതും അവസാനത്തേതുമായ റൗണ്ട് ജനുവരി രണ്ടാം വാരത്തില്‍ ന്യൂഡല്‍ഹിയിലാണ് നടന്നത്.

New Update
634664444

കൊച്ചി: എല്‍.ഡി.എഫ്. കണ്‍വീനറും സി.പി.എം. നേതാവുമായ ഇ.പി. ജയരാജനെ ബി.ജെ.പിയിലേക്ക് ക്ഷണിക്കാനായി മൂന്നുതവണ ചര്‍ച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍. അവസാനചര്‍ച്ച ജനുവരി രണ്ടാംവാരത്തില്‍ ഡല്‍ഹിയില്‍ വച്ചായിരുന്നെന്നും സി.പി.എം.  നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്നാണ് പിന്മാറിയതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശോഭ പറഞ്ഞു.

Advertisment

ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനായുള്ള മെമ്പര്‍ഷിപ് ഡ്രൈവിന്റെ അഖിലേന്ത്യാ തലത്തിലെ കോ-കണ്‍വീനറായി താന്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് കേരളത്തിലെ കോണ്‍ഗ്രിസിലെയും സി.പി.എമ്മിലെയും പല നേതാക്കളുമായി ബന്ധപ്പെട്ടത്. ഇ.പി. ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി. മൂന്നാമത്തേതും അവസാനത്തേതുമായ റൗണ്ട് ജനുവരി രണ്ടാം വാരത്തില്‍ ന്യൂഡല്‍ഹിയിലാണ് നടന്നത്.

പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെത്തുടര്‍ന്നാണ് അദ്ദേഹം പിന്‍വാങ്ങിയതെന്ന് താന്‍ കരുതുന്നു. ദല്ലാള്‍ നന്ദകുമാറിനൊപ്പമാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. നന്ദകുമാര്‍ തന്നെയാണ് വിവരങ്ങള്‍ പിണറായി വിജയന് ചോര്‍ത്തി നല്‍കിയതെന്ന് കരുതുന്നു. രണ്ടുവശത്തും നിന്ന് പണം വാങ്ങുകയായിരുന്നു നന്ദകുമാറിന്റെ ശ്രമം. അദ്ദേഹം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പണം നല്‍കി ആളുകള്‍ക്ക് പദവി നല്‍കുന്ന പാര്‍ട്ടിയല്ല ബി.ജെ.പിയെന്നും ഞാന്‍ പറഞ്ഞിരുന്നു. ജയരാജനുമായി പാര്‍ട്ടി നേതൃത്വം നടത്തുന്ന നേരിട്ട ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

ആദ്യതവണ നന്ദകുമാറിന്റെ വീട്ടില്‍ വച്ചാണ് ജയരാജനെ കണ്ടത്. നന്ദകുമാറിനൊപ്പമാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഞാന്‍ മറ്റൊരുവിമാനത്തിലും അവിടെ എത്തുകയായിരുന്നു.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും നിരവധി നേതാക്കളെ ഞാന്‍ കണ്ടിരുന്നു. ആലപ്പുഴയില്‍ ശക്തമായ ത്രികോണമത്സരം നടക്കുന്നതിനിടെ എന്നെ തോല്‍പ്പിക്കാന്‍ നന്ദകുമാര്‍ സിപിഎമ്മുമായി കൂട്ടുണ്ടാക്കുകയും എനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും തുടങ്ങിയതോടെയാണ് ഇക്കാര്യം പുറത്തുപറയാന്‍ തയ്യാറായത്. 

ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് തനിക്കെതിരെ കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയതായി ചാനല്‍ വാര്‍ത്ത പുറത്തുവിട്ടു. തെറ്റായ വാര്‍ത്ത നല്‍കിയത് തന്നെ വേദനിപ്പിച്ചതായും റിപ്പോര്‍ട്ട് പിന്‍വലിക്കാനും അവരോട് ആവശ്യപ്പെട്ടിരുന്നു. ചില വിഷയങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തിയാല്‍ മാത്രമേ വാര്‍ത്ത പിന്‍വലിക്കുമെന്നായിരുന്നു ചാനല്‍ ഉടമ പറഞ്ഞത്. ഇത് നന്ദകുമാറിന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു.

ജാവഡേക്കറുമായി ജയരാജന്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എനിക്ക് അറിയില്ല. എനിക്കെതിരെ കേസ് കൊടുക്കുമെന്ന് ജയരാജന്‍ പറയുന്നു. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയതായി നന്ദകുമാറും പറയുന്നു. എന്നിട്ട് എന്തുകൊണ്ടാണ് നന്ദകുമാറിനെതിരെ ജയരാജന്‍ കേസ് കൊടുക്കാത്തത്. ചാനലില്‍ നിക്ഷേപം നടത്തിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ഏജന്‍സിയെ സമീപിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Advertisment