തൃശൂര്‍: മുഖ്യമന്ത്രി പിണറായി വെള്ളിയാഴ്ച രാവിലെ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലെത്തി ജില്ലയിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തിയത് ഇഡി കേസുമായി ബന്ധപ്പെട്ടാണെന്ന പ്രചരണം തള്ളി സിപിഎം. മുഖ്യമന്ത്രി പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസിലെത്തി തിരഞ്ഞെടുപ്പ് കാര്യങ്ങൾ വിലയിരുത്തിയതിനെ ചില ദൃശ്യമാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത് ദുരുദ്ദേശപരവും പ്രതിഷേധാർഹവുമാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തൃശൂർ ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുമാണ് അദ്ദേഹം പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസിൽ എത്തിയത്. പാര്‍ട്ടിയുടെ സമുന്നത നേതാവ് തിരഞ്ഞെടുപ്പിൻ്റെ ജില്ലയിലെ സംഘടനാ ഒരുക്കങ്ങൾ പരിശോധിക്കാൻ പാര്‍ ഓഫീസിൽ എത്തിയതിനെ രാഷ്ട്രീയ ദുഷ്‌ടലാക്കോടെ വ്യാഖ്യാനിച്ചത് അധാർമ്മിക നടപടിയാണ്.
കഴിഞ്ഞ കുറേ മാസങ്ങൾ തുടർച്ചയായി നുണക്കഥകൾ തട്ടിവിട്ടിട്ടും ജനങ്ങൾ അതെല്ലാം നിരാകരിച്ചതിൻ്റെ ജാള്യത ചില മാധ്യമങ്ങൾക്കുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട സാമാന്യമര്യാദ പോലും പാലിക്കാതെ നടത്തുന്ന ഇത്തരം കള്ള പ്രചാരണങ്ങളും ജനങ്ങൾ നിരാകരിക്കുക തന്നെ ചെയ്യും.
എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമായ തരംഗമാണ് ജില്ലയിൽ നിലവിലുള്ളത്. മികച്ച വിജയം സ്ഥാനാർത്ഥികൾ നേടുക തന്നെ ചെയ്യും. വൻതോതിൽ പണം ഒഴുക്കിയിട്ടും ജനങ്ങളെ സ്വാധീനിക്കാൻ കഴിയാത്തതിൻ്റെ രോഷത്തിലും അമർഷത്തിലുമാണ് ബിജെപിയും കോൺഗ്രസും. വലത് മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങൾ ജനാധിപത്യ സമൂഹം തള്ളികളയുക തന്നെ ചെയ്യുമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ കേരളത്തിലടക്കം ഇഡി പിടിമുറുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് സിപിഎം രംഗത്തെത്തിയത്.