കട്ടപ്പന: ഇടുക്കി കട്ടപ്പനയിലെ ഇരട്ടക്കൊലക്കേസില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിനായി വീണ്ടും തിരച്ചില്‍ ആരംഭിച്ചു. സാഗര ജങ്ഷന് സമീപത്തെ വീട്ടുവളപ്പിലെ തൊഴുത്ത് കുഴിച്ചാണ് വീണ്ടും പരിശോധന തുടങ്ങിയത്. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങൾ ഇന്നും കണ്ടെത്താനായില്ല. ഒന്നാം പ്രതി നിതീഷ് മൊഴിമാറ്റിപ്പറയുന്നത് പൊലീസിനെ വലയ്ക്കുകയാണ്.
കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിജയനെയും (60) ഇദ്ദേഹത്തിന്റെ മകളുടെ നവജാതശിശുവിനെയുമാണ് കൊന്ന് കുഴിച്ചിട്ടതായി പൊലീസ് കണ്ടെത്തിയത്. പ്രതി സ്ഥാനത്ത് നിൽക്കുന്നത് വിജയന്‍റെ മകൻ വിഷ്ണുവും സുഹൃത്ത് നിതീഷുമാണ്.
2016 ജൂലായിലാണ് ആദ്യകൊലപാതകം നടന്നത്. വിജയന്‍റെ മകളിൽ നിതീഷിനുണ്ടായ കുഞ്ഞാണ് ആദ്യം കൊല്ലപ്പെട്ടത്. പൂജ ചെയ്യാനായി വിജയന്‍റെ വീട്ടിലെത്തിയ നിതീഷ്, വിജയന്‍റെ മകളുമായി സൗഹൃദത്തിലായി. ഈ ബന്ധത്തിൽ യുവതി ഗർഭിണിയുമായി. വിവാഹംകഴിക്കാതെ കുഞ്ഞുണ്ടായതിനാല്‍ ദുരഭിമാനത്തിന്റെപേരിലാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.
നിതീഷാണ് കുഞ്ഞിനെ തുണി മുഖത്തുകെട്ടി ശ്വാസംമുട്ടിച്ച് കൊന്നതെന്നും കുഞ്ഞിന്റെ കാലിലും കൈയിലും പിടിച്ചത് വിജയനും മകന്‍ വിഷ്ണുവുമായിരുന്നുവെന്നും കേസില്‍ പറയുന്നു.
വിജയന്റെ കുടുംബത്തിന്റെ അന്ധവിശ്വാസമാണ് നിതീഷിന് ഈ കുടുംബത്തില്‍ വലിയ സ്ഥാനവും വിശ്വാസവും കിട്ടാനുള്ള കാരണം. ദുര്‍മന്ത്രവാദിയായ നിതീഷ് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് അവര്‍ വിശ്വസിച്ചിരുന്നുവെന്നാണ് വിവരം.