അട്ടപ്പാടി :ചിതറിക്കിടക്കുന്ന നാടൻപാട്ടുകളുടെ എല്ലാ വഴികളിലൂടെയും സന്തോഷ് അട്ടപ്പാടി എന്ന നിർമാണ തൊഴിലാളി സഞ്ചരിക്കുന്നു.അഞ്ചു വർഷം മുമ്പാണ് സന്തോഷിന് അർബുദ രോഗ ചികിത്സ ആരംഭിച്ചത്.അന്നു മുതലാണ് നാടൻപാട്ട് ആലാപനവുമായി വേദികളിൽ സജീവമാകുന്നതും. പ്രാദേശിക സംസ്‌കാരത്തിന്റെയും പാട്ടുവഴികളുടെയും ഏറെ അറിയപ്പെടാത്ത കലാഭവൻ മണിയുടെ പാട്ടുകളെ മലയാളിക്ക് പരിചയപ്പെടുത്തുന്ന സന്തോഷ് ഒരു വേദിയിൽ തന്നെ പതിനഞ്ചോളം പാട്ടുകൾ പാടിയിട്ടുണ്ട്.പ്രകൃതിയും മനുഷ്യനും അധ്വാനവും ജീവിതത്തിന്റെ കയറ്റിറക്കങ്ങളെയും അടയാളപ്പെടുത്തുന്ന പാട്ടുകൾ കേൾവിക്കാർ ഏറ്റെടുത്ത ചരിത്രമാണുള്ളത്.
ഓരോ പ്രദേശത്തിന്റെയും കഥ പറയുന്നതാണ് നാടൻ പാട്ടുകൾ. എന്നാൽ ഈണത്തിന്റെയും താളത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ അനവദ്യമായ നല്ലൊരു ദൃശ്യാനുഭവം നൽകുന്നതിനും സന്തോഷിനും ടീം അംഗങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്.അടുക്കും ചിട്ടയുമില്ലാതെ മുന്നോട്ട് പോയ നാടന്‍ പാട്ട് മേഖലയെ അടുക്കും ചിട്ടയും സൗന്ദര്യവും സന്നിവേശിപ്പിച്ച് പുതിയ മാതൃക സൃഷ്ടിക്കാനും ഇവരുടെ ചുവടുകൾക്ക് സാധിച്ചു.സാധാരണ മനുഷ്യരുടെ ജീവിതദുരിതങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളുമൊക്കെ പൂത്തുലയുന്ന സന്തോഷിന്റെ ആലാപന മികവ് സോഷ്യൽ മീഡിയയിലും തരംഗമാണ്.
സാമൂഹ്യ–സാംസ്‌കാരിക പശ്ചാത്തലത്തിലാണ് നാടൻപാട്ടുകളുടെ ഉദയമെന്നതു പോലെ വിവിധ നാട്ടുകൂട്ടങ്ങളും ക്ലബ്ബുകളും ഇവരെ പരിപാടികൾക്കായി ക്ഷണിക്കാറുണ്ട്. കലയാണ് സന്തോഷിന് സന്തോഷകരം ആയിട്ടുള്ളത്. രോഗാവസ്ഥയിൽ അതിജീവനത്തിന്റെ വഴിയും കലയായിരുന്നു.നാടന്‍ പാട്ടിന്റെ പുതുവഴി അവിടെ തുടങ്ങുന്നുവെന്ന് പറയാം.നാടന്‍ പാട്ടിന് അതിന്റെ തനത് മൂല്യം ചോര്‍ത്താതെ തന്നെ ഇവരിലൂടെ വേദികള്‍ കീഴടങ്ങുകയാണ്.
അമ്മയും ഭാര്യയും സംഗീത്,സാന്ദ്ര എന്നീ രണ്ടു മക്കളും ഉൾപ്പെട്ടതാണ് സന്തോഷിന്റെ കുടുംബം.അച്ഛൻ ആരോഗ്യ വകുപ്പിലായിരുന്നുജോലി.അഞ്ചു വർഷം മുമ്പ് മരണപ്പെട്ടു.
രോഗാനന്തര ജീവിതത്തിന്റെ ഉണർത്തുപാട്ടുമായി സന്തോഷ് സജീവമാണ്.ജീവിത പ്രതിസന്ധികളെ അതിന്റെ പാട്ടിനു വിട്ടാണ് സന്തോഷ് പാട്ടുമായി പുഞ്ചിരിച്ചു നിൽക്കുന്നത്. അട്ടപ്പാടിയുടെ അഭിമാനമായ ഈ നാടൻ പാട്ടുകലാകാരന് ആശംസകൾ നേരാൻ സാമൂഹ്യ പ്രവർത്തകരായ മാണിയച്ഛൻ,ശ്രീധരൻ അട്ടപ്പാടി,മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോട് എന്നിവർ വീട്ടിലെത്തി.