തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചത് ഏഴു പേര്‍. ഒരു അപകട മരണവും റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് മാത്രം യുവാവ് ഉള്‍പ്പെടെ മൂന്ന് പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തേന്‍കുറിശ്ശി സ്വദേശി ശബരി(32) ആണ് മരിച്ചത്. വോട്ട് ചെയ്യാനെത്തിയ ശബരി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ മരണവും സംഭവിച്ചു.
വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) എന്നയാളും കുഴഞ്ഞുവീണ് മരിച്ചു. വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു കണ്ടൻ. തേൻകുറിശ്ശി വടക്കേത്തറ എൽ പി സ്കൂളിൽ വച്ചായിരുന്നു സംഭവം.
ഒറ്റപ്പാലത്തും രാവിലെ വോട്ട് ചെയ്യാനെത്തിയ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍(68) ആണ് മരിച്ചത്.
കോഴിക്കോട് നാദാപുരത്ത് വോട്ട് ചെയ്യാന്‍ എത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. വളയം ചെറുമോത് കുന്നുമ്മല്‍ മാമി(63)യാണ് മരിച്ചത്.
കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് കുഴഞ്ഞ് വീണ് മരിച്ചത്.
മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (63) ആണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.
ആലപ്പുഴ കാക്കാഴം എസ്എൻ വി ടിടിഐ സ്ക്കൂളിൽ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്പ് സോമരാജൻ (82) കുഴഞ്ഞു വീണു മരിച്ചു.
മലപ്പുറം പരപ്പനങ്ങാടിയിൽ വോട്ടു ചെയ്യാൻ ബൈക്കിൽ പോയ ആൾ വാഹനമിടിച്ച് മരിച്ചു. ബിഎം സമീപമുണ്ടായ അപകടത്തിൽ നെടുവാൻ സ്വദേശി ചതുവൻ വീട്ടിൽ സൈദു ഹാജി (75) ആണു മരിച്ചത്.