ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കര്‍, ടോം വടക്കന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പത്മജയുടെ ബിജെപി പ്രവേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്ന് പത്മജ വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു.
Former Congress leader from Kerala, Smt. Padmaja Venugopal joins BJP at party headquarters in New Delhi. #JoinBJP
Posted by Bharatiya Janata Party (BJP) on Thursday, March 7, 2024
കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് പത്മജ പാര്‍ട്ടി വിട്ടത്. ബിജെപി കേന്ദ്ര നേതൃത്വം നേരിട്ടിടപെട്ടാണ് ചര്‍ച്ചകള്‍ നടത്തിയത്. എഐസിസി നേതൃത്വമടക്കം അനുനയത്തിന് ശ്രമിച്ചെങ്കിലും പത്മജ വഴങ്ങിയില്ല. മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ മകള്‍ പാര്‍ട്ടി വിട്ടത് ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്മജ ചാലക്കുടിയില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചനയുണ്ട്.
താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന മാധ്യമവാര്‍ത്ത നിഷേധിച്ച് പത്മജ രംഗത്തെത്തിയിരുന്നു. പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവച്ച നിഷേധക്കുറിപ്പ് പത്മജ പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു തവണകളിലായി തൃശ്ശൂരില്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2004-ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്.