പാലക്കാട്: മലമ്പുഴ കൂർമ്പാച്ചിമലയിൽ കയറി കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ചു. ബാബുവിന്റെ അമ്മ റഷീദ (46), ഇളയസഹോദരൻ ഷാജി (23) എന്നിവരാണ് മരിച്ചത്.ഇവര്‍ മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു . ചൊവ്വാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം-ചെന്നൈ മെയിലിനുമുന്നിലേക്ക് ഇവർ ചാടുകയായിരുന്നെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമികവിവരം.കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന സംശയമാണ് പോലീസ് ഉന്നയിക്കുന്നത്.
2022 ഫെബ്രുവരി മാസം എട്ടിന് ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങിയതും. ഈ സംഭവത്തോടെ ബാബുവിനെ കേരളത്തിന് പരിചിതനാണ്. മലയിൽ കുടുങ്ങിയ വിവരം ബാബു തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.
ഉടന്‍ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി.നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും പിന്നീട് സൈന്യമെത്തിയാണ് ബാബുവിനെ മലമുകളിൽ നിന്ന് രക്ഷിച്ചത്.പര്‍വ്വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനിക സംഘം ഊട്ടി വെല്ലിങ്ടനില്‍ നിന്നുമാണ് എത്തിയത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ഹേമന്ത് രാജ് ഉള്‍പ്പെടെ 24 പേരടങ്ങുന്ന 2 സംഘമാണ് രക്ഷാദൗത്യത്തിനു മലമുകളിലേക്കു കയറിയതും ബാബുവിനെ താഴെ എത്തിച്ചതും.