പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വിവിധ കേസുകളിലായി ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് പേര്‍ പിടിയിലായി. റെയിൽവേ സംരക്ഷണ സേനയുടെ പാലക്കാട് കുറ്റാന്വേഷണ വിഭാഗവും, പാലക്കാട് എക്സൈസ് വിഭാഗവും സംയുക്തമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയ്ക്കിടയിൽ, ഉച്ചയ്ക്ക് 12.15നാണ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും 2 കിലോ കഞ്ചാവുമായി മലപ്പുറം ജില്ലയിലെ കാലടി സ്വദേശികളായ മുഹമ്മദ് അൻസീബ് (20), അർജുൻ ദാസ് (19) എന്നിവർ പിടിയിലാകുന്നത്.
ഒഡീഷയിലെ മുനിഗുഡായിൽ നിന്നും കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പാലക്കാട് ഇറങ്ങി പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലാവുകയായിരുന്നു.
തുടർന്ന് നടന്ന പരിശോധനകൾക്കിടയിൽ, ഉച്ചയ്ക്ക് രണ്ടര മണിയോട് കൂടി എത്തിച്ചേർന്ന വിവേക് എക്സ്പ്രസ്സിന്റെ മുന്നിലുള്ള ജനറൽ കമ്പാർട്മെന്റിലെ യാത്രക്കാരുടെ ഇരിപ്പിടത്തിന്നടിയിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു ഷോൾഡർ ബാഗിൽ നിന്നും 4 കിലോ 600 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഉപേക്ഷിച്ച് കടന്നു കളഞ്ഞതാന്നെന്ന് സംശയിക്കുന്നു. ഇന്ന് പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 3 ലക്ഷത്തോളം രൂപ വില വരും. സംഭവങ്ങളിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. കഞ്ചാവ് കൊണ്ടുവന്നവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് ആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു.