ആമ്പല്ലൂർ: നെടുമ്പാളില്‍ വീടിനുള്ളില്‍ കിടപ്പുരോഗിയെ മരിച്ചനിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് സംശയം. സംഭവം അസ്വാഭാവിക മരണമാണെന്ന് പോലീസ് പറഞ്ഞു.
വഞ്ചിക്കടവ് റോഡില്‍ കാരിക്കുറ്റി വീട്ടില്‍ രാമകൃഷ്ണന്റെ മകൻ സന്തോഷി(45)നെയാണ് വെള്ളിയാഴ്ച രാത്രി മരിച്ചനിലയില്‍ കണ്ടത്.
ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെനാളായി തളർച്ച ബാധിച്ച് കിടപ്പിലായിരുന്നു.
സന്തോഷിനോടൊപ്പം താമസിച്ചിരുന്ന സഹോദരി ഷീബ, ഭർത്താവ് സെബാസ്റ്റ്യൻ എന്നിവരാണ് മരണ വിവരം സമീപവാസികളെ അറിയിച്ചത്.
മൃതദേഹം തറയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരും പഞ്ചായത്ത് അംഗവും വിവരം പോലീസില്‍
അറിയിക്കാനൊരുങ്ങിയപ്പോള്‍ ഷീബയും ഭർത്താവും അത് വിലക്കാൻ ശ്രമിച്ചതായി പറയുന്നു.
തുടർന്ന് നാട്ടുകാർ പോലീസില്‍ അറിയിച്ചതോടെ സെബാസ്റ്റ്യൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഇയാള്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ മരണകാരണം അറിയാനാകൂ എന്നാണ് പോലീസ് പറയുന്നത്
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി കൈക്കൊള്ളുമെന്നും പുതുക്കാട് പോലീസ് അറിയിച്ചു