തൃശ്ശൂര്‍ വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം കോളനിയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള സംയുക്ത ഓപ്പറേഷൻ പുരോഗമിക്കുന്നു. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കാടർ വീട്ടിൽ കുട്ടന്റെ മകൻ 15 വയസ്സുള്ള സജികുട്ടൻ, രാജശേഖരന്റെ മകൻ 8 വയസ്സുള്ള അരുൺ കുമാർ എന്നിവരെയാണ് കാണാതായത്. ശാസ്താംപൂവം കോളനിക്ക് സമീപം ഉൾവനത്തിലാണ് തെരച്ചിൽ നടത്തുന്നത്. 12 പേർ അടങ്ങുന്ന ഏഴു സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ. ഓരോ ടീമിലും അഞ്ചു വീതം പോലീസ്, ഫോറസ്റ്റ് -ഉദ്യോഗസ്ഥരും രണ്ട് വന സംരക്ഷണ സമിതി പ്രവർത്തകരുമാണുള്ളത്.
അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വനമേഖലയെ ഏഴായി തിരിച്ചാണ് പരിശോധന. കാരിക്കടവ് ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപത്തു നിന്നുമാണ് രാവിലെ ഏഴുമണിയോടെ തിരച്ചിൽ ആരംഭിച്ചത്. കാരിക്കടവ് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് താൽക്കാലിക റിപ്പോർട്ടിംഗ് കേന്ദ്രമാക്കിയാണ് പരിശോധന. ഉന്നത ഉദ്യോഗസ്ഥർ മേഖലയിൽ ക്യാമ്പ് ചെയ്താണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. ആനയും കാട്ടുപോത്തും, പുലിയും നിറഞ്ഞ വനമേഖലയിലെ തെരച്ചിൽ ദുഷ്കരമാണ് എന്നതും പ്രതിസന്ധിയാണ്.
വന്യജീവി ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനുള്ള ആയുധങ്ങളുമായാണ് സംഘം ഉൾവനത്തിൽ പ്രവേശിച്ചിട്ടുള്ളത്. മാർച്ച് രണ്ടാം തീയതി പകൽ 10 മണി മുതലാണ് കുട്ടികളെ കാണാതായത്.
കാണാതായ ആദ്യ ദിനങ്ങളില്‍ ബന്ധു വീടുകളിലും കുട്ടികൾ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നു. ഈ ശ്രമം വിഫലമായതിനെ തുടർന്നാണ് വെള്ളിക്കുളങ്ങര പോലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച രാവിലെ മുതൽ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തിൽ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. ഇതിനെ തുടർന്നാ ഇന്ന് കൂടുതൽ ശക്തമായി തിരച്ചിൽ നടത്താൻ തീരുമാനിച്ചത്.