തിരുവനന്തപുരം: വിദ്യാർത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കേസിൽ പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് തിരുവനന്തപുരം റൂറൽ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥാണ് പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്. ഒക്ടോബർ നാലിന് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകായയായിരുന്നു.
കേസിൽ പോലീസിനെതിരെയും അന്വേഷണമുണ്ടാകും. സംഭവത്തിൽ കാട്ടാക്കട പോലീസിന് വീഴ്ച സംഭവിച്ചോ എന്നാണ് അന്വേഷിക്കുക. കേസിൽ നടപടി എടുക്കാൻ വൈകിയെന്ന് പരാതി ഉയർന്നിരുന്നു.
സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും നടപടി എടുക്കാൻ വൈകിയെന്നാണ് കാട്ടാക്കട പോലീസിനെതിരെ ഉയരുന്ന ആരോപണം.