ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായുള്ള കോര്‍കമ്മിറ്റി യോഗം ആലപ്പുഴ ഡിസിസി ഓഫിസീല്‍ ചേര്‍ന്നു. ആദ്യഘട്ട പ്രചാരണം സമ്പൂര്‍ണ്ണ വിജയം എന്ന് യോഗം വിലയിരുത്തി. കെ.സി സ്ഥാനാര്‍ത്ഥി ആയതോടെ പ്രവര്‍ത്തകരെല്ലാം വന്‍ ആവേശത്തിലാണെന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിയ്ക്കാനുള്ള സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും യോഗം വിലയിരുത്തി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി പ്രചാരണ വിഭാഗം അദ്ധ്യക്ഷനുമായ രമേശ് ചെന്നിത്തല എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാല്‍ യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യാ മുന്നണി രാജ്യത്ത് അധികാരത്തില്‍ വരുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പരാജയഭീതികൊണ്ടാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ മോദി അറസ്റ്റ് ചെയ്യിച്ചത്. 400ല്‍ ഏറെ സീറ്റു പിടിച്ച് അധികാരത്തില്‍ വരുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അങ്കലാപ്പിലായിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.എം നസീര്‍ അധ്യക്ഷത വഹിച്ചു. സി ആർ മഹേഷ് എം.എൽ.എ ജനറല്‍ കണ്‍വീനര്‍ എ.എ. ഷുക്കൂര്‍, ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ കെ.സി.ജോസഫ്, അജയ് തറയില്‍, എം.ലിജു, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, ഷാനിമോള്‍ ഉസ്മാന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ജെ.ജോബ്,അഡ്വ. കെ പി ശ്രീകുമാർ, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. സി.കെ.ഷാജിമോഹന്‍, കണ്‍വീനര്‍ അഡ്വ.ബി. രാജശേഖരന്‍, കെപിസിസി നിര്‍വ്വാഹസമിതി അംഗവും മുന്‍ എംഎല്‍എയുമായ അഡ്വ.ഡി സുഗതന്‍, എം.മുരളി, എ കെ രാജൻ, അഡ്വ. കോശി എം കോശി, ജേക്കബ് എബ്രഹാം , കളത്തിൽ വിജയൻ, എ നിസ്സാർ, അനിൽ മേടയിൽ, അഹമ്മദ് അമ്പലപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.