പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ക്ക് വിതരണ പരാമര്‍ശത്തിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വളരെ രഹസ്യമായി ചേര്‍ന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന്‍ റെക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ്. ഇത്തരത്തിലുള്ള അധ്യാപകരെ എങ്ങനെയാണ് വിശ്വസിക്കേണ്ടത്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തിലെ വിവരങ്ങള്‍ പുറത്ത് നല്‍കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും വി ശിവന്‍കുട്ടി ആരോപിച്ചു. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതും, ഉത്തരസൂചിക തയ്യാറാക്കുന്നതുമൊക്കെ ഇവരാണ്. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും മനസ്സാക്ഷിയും കാണിക്കണം. ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏത് അധ്യാപകനാണ് ഇത് ചെയ്തത് എന്ന് കണ്ടുപിടിക്കും. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. നവകേരള സദസിലെ പ്രസംഗത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
പൊതുപരീക്ഷകളിലെ മൂലനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ഡിജിഇയുടെ വിമര്‍ശനത്തിന് പിന്നാലെ എഴുത്ത് പരീക്ഷകള്‍ക്ക് മിനിമം മാര്‍ക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. മൂല്യനിര്‍ണയത്തില്‍ കാലോചിതമായ പരിഷ്‌കാരം കൊണ്ടുവരണമെന്നാണ് സിപിഐ സംഘടനയും കോണ്‍ഗ്രസ് സംഘടനയും ആവശ്യപ്പെടുന്നത്. ഇന്നലെയാണ് പൊതുവിദ്യാഭ്യാസ രംഗത്ത് വാരിക്കോരി മാര്‍ക്ക് വിതരണം ചെയ്യുന്നതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിമര്‍ശിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവരുന്നത്.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് വരെ എ പ്ലസ് കിട്ടുന്നതെങ്ങനെയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ചോദിച്ചു. ഇങ്ങനെ ചെയ്യുന്നത് കുട്ടികളോടുള്ള ചതിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയുടെ ഇല്ലാത്ത കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ തയ്യാറാക്കലിനായുള്ള ശില്‍പശാലയിലാണ് ഷാനവാസ് രൂക്ഷ വിമര്‍ശനം നടത്തിയത്.
''ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. കുട്ടികള്‍ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തില്‍ കൂടുതല്‍ വെറുതെ മാര്‍ക്ക് നല്‍കരുത്. എല്ലാവരും എ പ്ലസിലേക്കോ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? 'അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവര്‍ക്കും എ പ്ലസ് കിട്ടുന്നുണ്ട് . 69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാല്‍... എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികള്‍ക്ക് വരെ അതില്‍ എ പ്ലസ് ഉണ്ട്. 'എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല; ഇത് കുട്ടികളോടുള്ള? ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവര്‍ക്ക് പോലും എ പ്ലസ് നല്‍കുന്നു. കേരളത്തെ ഇപ്പോള്‍ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്''.