തിരുവനന്തപുരം ∙ രണ്ടര വര്‍ഷത്തോളം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്‍ഞാപനം പുറത്തിറങ്ങി.
ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച സമര൦ എങ്ങനെയും ഒഴിവാക്കുന്നതിന്‍റെ ഭാഗമാണ് നടപടി. ശമ്പള വര്‍ധനയ്ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ടെന്നാണ് അറിയിപ്പ്.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള മറ്റ് ജീവനക്കാരുടേയും ശമ്പളം വര്‍ധിപ്പിക്കും. അതേസമയം, ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച സമരത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് നഴ്സുമാർ .
ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി. ജോലിക്കു കയറുമ്പോള്‍ തന്നെ ബിഎസ്‍സി ജനറല്‍ നഴ്സിന് 20,000 രൂപ ശമ്പളം ലഭിക്കും. നേരത്തെ 8975 രൂപയായിരുന്നു അടിസ്ഥാന ശമ്പളം.
എഎന്‍എം നഴ്സുമാര്‍ക്ക് 10 വര്‍ഷം സര്‍വീസുണ്ടെങ്കില്‍ 20000 രൂപ ലഭിക്കും. ആശുപത്രികളെ ആറു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതേസമയം, സർക്കാർ വിജ്ഞാപനം കബളിപ്പിക്കാനുള്ള ശ്രമമാണോയെന്നു സംശയമുള്ളതായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ പ്രതികരിച്ചു.
വിജ്ഞാപനം സംബന്ധിച്ചു മാധ്യമങ്ങളിലൂടെയുള്ള അറിവു മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സമരത്തിൽനിന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
ഒന്ന് മുതൽ 100 വരെ ബെഡുകളുള്ള ആശുപത്രികളില്‍ 20,000 രൂപ. 101 മുതൽ 300 വരെ ബെഡിന് – 22,000 രൂപ. 301 മുതൽ 500 വരെ ബെഡ് – 24000 രൂപ. 501 മുതൽ 700 വരെ ബെഡിന്– 26,000 രൂപ. 701 മുതൽ 800 വരെ ബെഡിന് – 28,000 രൂപ.
800ന് മുകളിൽ ബെഡുകളുള്ള ആശുപത്രികളില്‍ – 30,000 രൂപയും ശമ്പളം ലഭിക്കും. കൂടാതെ സര്‍വീസ് വെയിറ്റേജ്, ക്ഷാമ ബത്ത, ഇന്‍ക്രിമന്റ് എന്നിവയുമുണ്ടാകും. സ്വകാര്യ ആശുപത്രികളിലെ മറ്റു ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ചു.
ശമ്പള വര്‍ധന ചെറിയ ആശുപത്രികള്‍ക്കു താങ്ങാനാകില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റുകള്‍ വ്യക്തമാക്കി.
50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20000 രൂപ ശമ്പളമെന്ന സുപ്രീംകോടി സമിതിയുടെ നിർദേശം സിഐടിയു നേതാക്കൾ ഉൾപ്പെടെയുള്ളവർ അട്ടിമറിച്ചതാണു സമരത്തിനു വഴിതുറന്നത്.
പണിമുടക്കിക്കൊണ്ടു ചേർത്തലയിൽനിന്നു രാവിലെ 10ന് ലോങ് മാർച്ച് ആരംഭിക്കാനും നീക്കമുണ്ട്. വനിതകൾ കൂടുതലുള്ള മാർച്ച് രാജ്യത്തുതന്നെ വലിയ ചർച്ചയാകാൻ സാധ്യതയുള്ളതുകൊണ്ടാണു വിജ്ഞാപനം ഇറക്കി പ്രശ്നപരിഹാരത്തിനു സർക്കാർ തിരക്കിട്ട ശ്രമങ്ങൾ നടത്തിയത്.