പാലാ: പാലായുടെ മുഖമുദ്രയായി പൂർത്തിയായത് ഇന്ത്യയിലെ ആദ്യ ഇക്കോ - പിൽഗ്രിം സംയുക്ത ടൂറിസം പദ്ധതിയെന്ന് ജോസ് കെ മാണി എംപി.
പാരിസ് ലൗറെ മോഡലിലുള്ള പാലാ ടൂറിസം കോംപ്ലക്സിൻ്റെയും ലണ്ടൻ മാതൃകാ പാലത്തിൻ്റെയും ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നൂ അദ്ദേഹം. പദ്ധതി പൂർത്തീകരിക്കാൻ പരിശ്രമിച്ച മാണി സി കാപ്പൻ എംഎൽഎയേയും ഉദ്യോഗസ്ഥരേയും ജോസ് കെ മാണി അനുമോദിച്ചു.
ഗ്രീൻ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് ഉള്‍പ്പെടുത്തിയിരുന്നവയിൽ തീര്‍ത്ഥാടന കേന്ദ്രങ്ങളായ രാമപുരം നാലമ്പലങ്ങളിൽ 2.5 കോടി രൂപയുടെ നടപ്പന്തലും മറ്റു സൗകര്യങ്ങളും, ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് 2 കോടി രൂപയോളം ചെലവിൽ പിൽഗ്രിം അമിനിറ്റി സെന്ററും മറ്റ് അനുബന്ധ ക്രമീകരണങ്ങളും, 1.5 കോടി രൂപ അനുവദിച്ചിരുന്ന ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിൽ അന്താരാഷ്ട്ര ശ്രീ നാരായണ പഠന കേന്ദ്രത്തിനുവേണ്ടിയുള്ള കെട്ടിട സമുച്ചയം, ഒരു കോടി രൂപ അനുവദിച്ചിരുന്ന എഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ തീർഥാടകർക്കുള്ള അമിനിറ്റി സെന്റർ എന്നിവയെല്ലാം 2016ന് മുൻപ് പൂർത്തിയാക്കിയിരുന്നു.
ഏഴാച്ചേരി ക്ഷേത്രത്തിലെ അമിനിറ്റി സെൻ്ററാണ് ആദ്യം പൂർത്തിയായത്. കെഎം മാണി അനുവദിച്ചിരുന്ന 4 കോടി രൂപ ചെലവഴിച്ചുള്ള പാലാ നഗര സൗന്ദര്യവത്ക്കരണ പദ്ധതി പൂർത്തീകരണം കൂടി താമസംവിനാ നടപ്പാക്കണമെന്നും ജോസ് കെ മാണി എംപി നിർദ്ദേശിച്ചു.