തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് വായ്പ കൊടുക്കുമ്പോള്‍ സഹകരണ മേഖല തകര്‍ന്നു പോകുമെന്നു പറയുന്നത് ചിലരുടെ സ്വപ്നം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയും സഹകരണപ്രസ്ഥാനവും തകരുമെന്ന് മനഃപ്പായസവും ഉണ്ട് ആരും നടക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണബാങ്ക് വഴി കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബാങ്കിംഗ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സഹായമാണ് കെഎസ്ആർടിസിക്ക് സഹകരണ ബാങ്ക് നൽകുന്നത്. ഏതു നല്ലകാര്യം ചെയ്യുമ്പോഴും അതിനെ കുറ്രം പറയുക എന്നത് ചിലരുടെ രീതിയാണ്. അത്തരക്കാരാണ് ലാഭം ലക്ഷ്യം വച്ചാണ് സഹകരണ ബാങ്കുകൾ പെൻഷൻ വിതരണത്തിന് പണം നൽകുന്നത് എന്ന് പറയുന്നത്. നോട്ട് നിരോധനത്തെ അതിജീവിച്ച് കരുത്തുകാട്ടിയ പ്രസ്ഥാനമാണ് സഹകരണ മേഖല.
കേരള ബാങ്ക് രൂപീകരണത്തോടെ ഈ മേഖല കൂടുതൽ ശക്തിപ്രാപിക്കും. കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സഹകരണ പ്രസ്ഥാനത്തെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ രണ്ടാണ്. ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള സഹകരണ മേഖലയുടെ ശേഷിയും കരുത്തുമാണ് ഒന്നാമത്തേത്. നമ്മുടെ ബാങ്കിംഗ് മേഖലയിൽ ഏറ്റവും കൂടുതൽ സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന സ്ഥാപനമെന്നതാണ് രണ്ടാമത്തെ കാരണം.
നിയമസഭ നടക്കുമ്പോൾ പെൻഷൻ കുടിശികയിൽ ഒരു മാസത്തെ തുകയെങ്കിലും കൊടുക്കാനാണ് പ്രതിപക്ഷം പറഞ്ഞത്. നിങ്ങൾ മനസിൽ കാണുന്നതിനെക്കാൾ വേഗത്തിൽ ഞങ്ങൾ മുഴുവൻ കുടിശികയും കൊടുത്തു തീർക്കും എന്നു പറഞ്ഞപ്പോൾ അസാദ്ധ്യയമായതെന്തോ ആണ് സർക്കാർ പറയുന്നത് എന്ന മട്ടിൽ കേട്ടിരിക്കുകയായിരുന്നു പ്രതിപക്ഷം. കൂടുതൽ പ്രൊഫഷണൽ രീതിയിലേക്ക് കെഎസ്ആർടിസിയുടെ പ്രവർത്തനം മാറേണ്ടതുണ്ട്. പുനരുദ്ധാരണ പക്രിയ പൂർത്തിയാകുമ്പോൾ സ്വന്തം നിലയ്ക്ക് പെൻഷൻ നൽകാൻ കെഎസ്ആർടിസിക്ക് കഴിയും. പെൻഷൻ മുടങ്ങിയതിന്റെ പ്രയാസം അനുഭവിക്കുമ്പോൾ വല്ലാതെ സർക്കാരിനെ പെഷൻകാർ കുറ്റം പറഞ്ഞില്ല. കാരണം തങ്ങളെ കൈയൊഴിയാത്ത സർക്കാരാണ് ഇവിടെയുള്ളതെന്ന ബോധം അവർക്കുണ്ടായിരുന്നു – പിണറായി പറഞ്ഞു.