തിരുവനന്തപുരം ∙ ഡൽഹിയിൽ പാർട്ടി യോഗത്തിനു പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ട് യാത്ര ഔദ്യോഗികമാക്കാമെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നതിനു പിന്നിൽ മറ്റു പല ഉദ്ദേശ്യങ്ങളുണ്ടെന്ന് തുറന്നടിച്ചു ഒ. രാജഗോപാൽ എംഎൽഎ.
എന്നാല്‍ ഇഷ്ടമുള്ളപ്പോൾ ഓടിച്ചെന്നു കുശാലാന്വേഷണം നടത്താവുന്ന സ്ഥാനമല്ല പ്രധാനമന്ത്രിയുടേതെന്നും രാജഗോപാൽ പറഞ്ഞു.
ഡൽഹിയിൽ പാർട്ടി യോഗത്തിനു പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കണ്ടേക്കാം എന്ന് മുഖ്യമന്ത്രി കരുതുമ്പോള്‍ യാത്ര ഔദ്യോഗികമായി മാറും എന്ന ഗുണമുണ്ടാകും. പക്ഷേ അതിനു പ്രധാനമന്ത്രി നിന്നു തരണമെന്നു ചിന്തിക്കുന്നിടത്താണു പ്രശ്നം.
മോദി സർക്കാരിനു കേരളത്തോടു രാഷ്ട്രീയ വിരോധമാണെന്ന പിണറായി വിജയന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണ്. കേരളത്തോട് എന്തു വിരോധമാണു കേന്ദ്ര സർക്കാർ കാട്ടിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്വന്തം പാർട്ടിയിലെ പ്രധാനമന്ത്രിയെ കാണാൻ മൂന്നു നാലു ദിവസം ഡൽഹിയിൽ തങ്ങേണ്ടി വന്ന അനുഭവം മറക്കരുത് .
കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം വകുപ്പുമന്ത്രിക്കു കൈകാര്യം ചെയ്യാനുള്ളതേയുള്ളൂ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
സഹപ്രവർത്തകരുടെ കാര്യപ്രാപ്തിയിലുള്ള പ്രധാനമന്ത്രിയുടെ വിശ്വാസമാണ് അതു തെളിയിക്കുന്നത്. കേരളത്തിനാവശ്യമായ കാര്യം സാധിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ മുഖ്യമന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണണമായിരുന്നു.
ചുരുങ്ങിയ പക്ഷം, മുഖ്യമന്ത്രിക്കു മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഉപദേശമെങ്കിലും ഇക്കാര്യത്തിൽ തേടാമായിരുന്നു. പിണറായി മോദി വിരുദ്ധ പ്രസ്താവന നടത്തുമ്പോൾ വിഎസ് കേന്ദ്ര റയിൽമന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തി പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നു.
ഡൽഹിയിലില്ലായിരുന്ന കേന്ദ്രമന്ത്രി വിഎസിനെ കാണാൻ മാത്രം അവിടെയെത്തി എന്നത് കേന്ദ്രം കേരളത്തോടു കാണിക്കുന്ന വിരോധമാണോ സ്നേഹമാണോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
മുഖ്യമന്ത്രി കേന്ദ്ര വിരോധ പ്രസ്താവന നടത്തുന്ന ദിവസം തിരുവനന്തപുരത്തു ശ്രീചിത്രയിൽ മറ്റൊരു കേന്ദ്ര മന്ത്രി 600 ലധികം കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു.