തിരുവനന്തപുരം∙ ദുരിതാശ്വാസ ക്യാംപുകളിൽനിന്ന് കൂടുതൽ പേർ വീടുകളിലേക്കു മടങ്ങുന്ന ഒരു കുടുംബത്തിന് അക്കൗണ്ടിൽ 10,000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 8,69,224 പേർ ഇപ്പോഴും ക്യാംപുകളിൽ തുടരുന്നു. വെള്ളത്തില്‍ മുങ്ങിയ 31 ശതമാനം വീടുകളും വാസയോഗ്യമാക്കിയിട്ടുണ്ട്.
7,000 വീടുകൾ പൂർണമായും തകർന്നു. 50,000 വീടുകൾ ഭാഗികമായിട്ടാണ് നശിച്ചിരിക്കുന്നത്. തിരുവോണദിവസം തന്റെ ഓഫിസ് പ്രവർത്തിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർ ഓൺലൈനായി അപേക്ഷ നൽകണം. ദുരന്തം നേരിട്ടവർ അക്ഷയകേന്ദ്രങ്ങൾ വഴി റജിസ്റ്റർ ചെയ്യണം. നേരിട്ടും റജിസ്റ്റർ ചെയ്യാം. അക്ഷയയിലൂടെയുള്ള സേവനം സൗജന്യമായിരിക്കും.
അതിനായുള്ള ചെലവ് സർക്കാർ വഹിക്കും. മഴക്കെടുതി നാശം വിതച്ച എല്ലായിടത്തും ഇതു ബാധകമായിരിക്കും. നഷ്ടപ്പെട്ട രേഖകൾ തിരിച്ചുനൽകുന്നതിനായി ഐടി വകുപ്പ് സോഫ്റ്റ്‌വെയർ തയാറാക്കി. ഒരു കേന്ദ്രത്തിൽനിന്ന് എല്ലാ സർട്ടിഫിക്കറ്റുകളും നൽകാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രളയത്തിൽ വന്നടിഞ്ഞ ചെളിയും മണ്ണും ജലാശയങ്ങളിൽ നിക്ഷേപിക്കരുതെന്നും തദ്ദേശസ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന പൊതുവായ സ്ഥലത്ത് നിക്ഷേപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു . അഴുകിയ മാലിന്യങ്ങള്‍ സ്വന്തം സ്ഥലത്ത് സുരക്ഷിതമായി സംസ്കരിക്കണമെന്നും നിര്‍ദേശമുണ്ട് .