ആലപ്പുഴ∙ ഞായറാഴ്ച ആലപ്പുഴ ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടനാട് സന്ദർശിക്കില്ലെന്നു സൂചന ലഭിച്ച സാഹചര്യത്തില്‍ അവലോകന യോഗം ബഹിഷ്കരിക്കുന്നത് ഉള്‍പ്പടെയുള്ള കടുത്ത നീക്കങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്.
ആലപ്പുഴയിൽ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനാണു പിണറായിയുടെ തീരുമാനമെങ്കില്‍ യോഗം ബഹിഷ്കരിക്കുമെന്നാണ് ചെന്നിത്തലയുടെ പ്രഖ്യാപനം. ഇതോടെ പ്രശ്നത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സ്ഥിതിയിലായി.
മുഖ്യമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ആലപ്പുഴയിലെ പ്രളയമേഖലകൾ മുഖ്യമന്ത്രി സന്ദർശിക്കാത്തതിൽ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
എന്നാൽ മുഖ്യമന്ത്രി കുട്ടനാട്ടിൽ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ സ്ഥിരീകരണം ആയിട്ടില്ല .
കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും എത്താത്തതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മന്ത്രി ജി. സുധാകരന്‍ ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വന്നത് കേന്ദ്രമന്ത്രിക്കൊപ്പമായിരുന്നു.
സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. അതേസമയം പ്രതിപക്ഷ നേതാവ് ജില്ലയില്‍ കടലാക്രമണം ഉണ്ടായ മേഖലകളില്‍ ഉള്‍പ്പെടെ 10 കിലോമീറ്റര്‍ നടന്നാണ് സന്ദര്‍ശനം നടത്തിയത്.