പാലക്കാട്: പി കെ ശശിക്കെതിരെ ഡിവൈഎഫൈഐ വനിത നേതാവ് നൽകിയ പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് സിപിഎം അന്വേഷണ കമ്മീഷൻ . പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും അന്വേഷണ കമ്മീഷൻ അംഗങ്ങൾ പറഞ്ഞു. പാലക്കാട് ജില്ലാകമ്മറ്റി ഓഫീസിലെത്തിയ അന്വേഷണ കമ്മീഷൻ ഇന്നലെ അഞ്ചു പേരിൽ നിന്ന് മൊഴിയെടുത്തു. മൊഴിയെടുപ്പ് ഇന്നും തുടരും
ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിഅംഗമായ വനിത നൽകിയ പരാതിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ചില സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഇക്കാര്യംഅറിയാവുന്നതാണെന്നും പി കെ ശശി അന്വേഷണ കമ്മീഷന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം പ്രദേശങ്ങളിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളിൽ നിന്ന് അന്വേഷണ കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചത്.
രാവിലെ തുടങ്ങിയ മൊഴിയെടുപ്പ് 11 മണിക്കൂർ നീണ്ടു. ഗൂഢാലോച നടന്നിട്ടുണ്ടെന്നാണ് ശശിയെ അനുകൂലിക്കുന്നവർ നൽകിയ മൊഴി. ഗൂഢാലോച ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും റിപ്പോർട്ട് തയ്യാറാക്കുകയെന്നും അന്വേഷണം അവസാനഘട്ടത്തിലെന്നും അന്വേഷണ കമ്മീഷൻ അംഗങ്ങൾ പറഞ്ഞു .
പരാതിയിൽ ഉറച്ചുനിൽക്കുന്നതായി മൊഴി നൽകിയ വനിത നേതാവ്, അനുനയ ശ്രമങ്ങ8ക്കെത്തിയവരെക്കുറിച്ചും കമ്മീഷനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒപ്പം സംഭവത്തെക്കുറിച്ച് അറിവുളള ഡിവൈഎഫ ഐ നേതാക്കളെക്കുറിച്ചും കമ്മീഷനോട് പറഞ്ഞു. ഇവരിൽ നിന്നുമാണ് കമ്മീഷൻ ഇനി മൊഴിയെടുക്കുക. അടുത്തയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങളിൽ കമ്മീഷൻ നിഗമനങ്ങൾ ചർച്ചയാകും