ഇടുക്കി: വനിതാ പൊലീസുകാരെ മാനസികമായി പീഡിപ്പിച്ച സഹ പുരുഷ പോലീസുകാർക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം. പരാതിക്കാരായ വനിതാ പോലീസുകാർക്ക് വിദൂര സ്ഥലങ്ങളിലേക്ക് പണിഷ്മെന്റ് സ്ഥലം മാറ്റം.
ഇടുക്കി ജില്ലയിലാണ് സ്ത്രീകളുടെ സംരക്ഷണം മൊത്തമായി ഏറ്റെടുത്തിരിക്കുന്ന സിപിഎം ഭരിക്കുന്ന പോലീസ് വകുപ്പിൽ വിചിത്രമായ നടപടി ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുൻപാണ് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉയർന്ന ഓഫീസർക്ക് പരാതി നൽകിയത്.
എന്നാൽ സിപിഎം അനുകൂല പോലീസ് അസോസിയേഷന്റെ സമ്മർദ്ദത്തിൽ കാര്യമായ അന്വേഷണം ഉണ്ടായില്ല. ഇതിനിടെ ഡിജിപി തലത്തിൽ പരാതി എത്തുകയായിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടത്തി നടപടി സ്വീകരിച്ചു എന്ന് വരുത്തുന്നതിനാണ് പരാതിക്കാർക്കു സ്ഥലം മാറ്റം നൽകി ആരോപണ വിധേയരായ പുരുഷ പൊലീസുകാരെ സിപിഎം സംരക്ഷിച്ചത്.
ഈ നടപടി ജില്ലയിലെ വനിതാ പോലീസുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പരാതിക്കാരായ വനിതകളെ കുളമാവ്, കഞ്ഞിക്കുഴി തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്. ആരോപണ വിധേയരായവർക്കു സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കും സ്ഥലം മാറ്റം നൽകുകയായിരുന്നു.
വേണുഗോപാൽ മാറി കറുപ്പ സ്വാമി വന്നാലും ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ദുരിതമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഉരുട്ടിക്കൊലയിൽ സിബിഐ അന്വേഷണം നേരിടുന്ന വേണുഗോപാൽ ജില്ലാ പോലീസ് ചീഫായിരിക്കെ പൂർണ്ണമായും സിപിഎം വിധേയമായ പോലീസ് പ്രവർത്തനമാണ് നടന്നിരുന്നത്. ഇപ്പോൾ കറുപ്പ സ്വാമി, ഐപിഎസ് പഠിച്ചു നേടിയ ആൾ വന്നിട്ടും ഒരു മാറ്റവുമില്ലത്രേ.
വിവാദം മാതൃകാ പോലീസ് സ്റ്റേഷനിൽ ആണെന്നതാണ് അതിലേറെ കഷ്ടം. പരാതി കൊടുത്താൽ ഭരണകക്ഷി നേതാവിൻ്റെ ബന്ധത്തിൻ്റെ പേരിൽ അന്യേഷണം അട്ടിമറിച്ച് രക്ഷപെടുന്നത് പതിവാണത്രേ. മേലുദ്യോഗസ്ഥരെ പോലും അംഗീകരിക്കാത്തവരാണിവർ.
എന്തെങ്കിലും സാധ്യത മണത്താൽ രാഷ്ട്രീയ ഗോഡ്ഫാദർമാരെ പിടിച്ച് രക്ഷപെടും. സഹപ്രവർത്തകരെ അസഭ്യം പറഞ്ഞ വിഷയത്തിൽ പോലും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മേലുദ്യോഗസ്ഥരെ വകവയ്ക്കാത്ത ഇവർ ആരോഗ്യ വകുപ്പ് ഡോക്ടറെ ചീത്ത വിളിച്ച വിഷയത്തിലും നോട്ടപ്പുള്ളിയാണ്.