ദുബായ്: യുഎഇ പൗരൻ ഉണ്ടാക്കിയ വാഹന അപകടത്തിൽ പരിക്കേറ്റ കണ്ണൂർ, മട്ടന്നൂർ, തില്ലങ്കേരി സ്വദേശിക്ക് കോടതി ചെലവടക്കം പതിനൊന്നര ലക്ഷം ദിർഹം നഷ്ട പരിഹാരം ലഭിച്ചു.
2015 ഡിസംബറിലാണ് കഫ്റ്റീരിയ ജീവനക്കാരനായ മട്ടന്നൂർ, തില്ലങ്കേരി സ്വദേശിയായ അബ്ദുറഹിമാൻ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അൽ ഐൻ ജിമി എന്ന സ്ഥലത്തു വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സാരമായി പരിക്ക് ഏറ്റ ഇയാളെ അൽ ഐൻ ഹോസ്പിറ്റലിലും പിന്നീട് തുടർ ചികിത്സക്കായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയായിരുന്നു.
വാഹന അപകടത്തെ തുടർന്ന് നടന്ന ട്രാഫിക് കേസിൽ അബ്ദുറഹിമാൻ അശ്രദ്ധമായി റോഡ് മുറിച്ചു കടന്നത് കൊണ്ടാണ് അപകടം ഉണ്ടാവാൻ കാരണം എന്നും ഈ കാരണത്താൽ യുഎഇ പൗരനെ ശിക്ഷയിൽ നിന്നും ഒഴിവാക്കി വെറുതെ വിടാൻ അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ കോടതി ഈ വാദം തള്ളുകയും യുഎഇ പൗരന്റെ ഭാഗത്തു തെറ്റ് കണ്ടെത്തുകയും 2000 ദിർഹം ഫൈൻ നൽകി വിടുകയും ചെയ്തു.
കേസുമായി ബന്ധപെട്ടു അൽ ഐൻ മലയാളി സമാജം മുൻ പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റഹിമാൻ വേരൂർ, മകൻ ആരിഫ് പുതിയ പുരയിൽ, മരു മക്കളായ അബൂബക്കർ, ബഷീർ എന്നിവർ ചേർന്ന് ഷാർജയിലും , ദുബായിലും ഓഫീസ് ഉള്ള അലി ഇബ്രാഹിം അഡ്വക്കേറ്റിസിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ കേസ് ഏൽപിക്കുകയായിരുന്നു.
തുടർന്ന് ദുബായ് കോടതിയിൽ വാഹന അപകടം ഉണ്ടാക്കിയ യുഎഇ പൗരനെയും, ഇൻഷുറൻസ് കമ്പനിയെയും പ്രതി ചേർത്ത് നഷ്ട പരിഹാരം ആവശ്യ പെട്ട് കേസ് നൽകുകയായിരുന്നു. ഈ കേസിൽ ആണ് ദുബായ് കോടതി പതിനൊന്നര ലക്ഷം ദിർഹം കോടതി ചെലവടക്കം നൽകാൻ വിധി നൽകിയത്.
കേസിനെ ദുർബലപ്പെടുത്താൻ പല വാദങ്ങൾ ഉന്നയിച്ചെങ്കിലും അബ്ദുറഹിമാന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് വളരെ ശക്തമായി തന്നെ കോടതിയിൽ വാദം നടത്തി.ഇരു വാദങ്ങളും കേട്ട ദുബായ് കോടതി വാഹന അപകടത്തിന് ഇരയായ വ്യക്തിക്ക് നഷ്ട പരിഹാരത്തിന് അർഹമാണെന്ന് കണ്ടെത്തി കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
അഭിഭാഷകൻ നൽകിയ അപേക്ഷയെ മാനിച്ചു തുടർ ചികിത്സക്ക് നാട്ടിലെത്തിയ അബ്ദുൽ റഹിമാനെ കോടതി മെഡിക്കൽ ഡോക്ടർ നേരിട്ട് മട്ടന്നൂർ തില്ലങ്കേരി യിൽ എത്തിയാണ് കേസിനു ആസ്പദമായ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയത്.