കുവൈത്ത് സിറ്റി: വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് പാസ്പോർട്ടിെൻറ നിറം മാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കുവൈത്തിലെ പ്രവാസി സംഘടനകൾ യോജിച്ച നീക്കത്തിന് തയാറെടുക്കുന്നു. ഇതിെൻറ ഭാഗമായി ഞായറാഴ്ച രാത്രി യോഗം ചേർന്ന് പ്രതിഷേധ പരിപാടികൾക്ക് രൂപംനൽകി.
സാധ്യമാകുന്ന എല്ലാ സംഘടനകളെയും ഉൾപ്പെടുത്തി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി പത്തംഗ ആഡ്ഹോക്ക് കമ്മറ്റിക്ക് രൂപം നൽകി. കമ്മിറ്റി അംഗങ്ങൾ ആയി കൃഷ്ണൻ കടലുണ്ടി, സണ്ണി മണർകാട്, സത്താർ കുന്നിൽ, ഫൈസൽ മഞ്ചേരി, അൻവർ സയീദ്, അലക്സ്, സഫീർ പി. ഹാരിസ്, മുബാറക്ക് കാമ്പ്രത്ത്, ഖലീൽ റഹ്മാൻ, റസീന മൊയ്ദീൻ എന്നിവരെ നിശ്ചയിച്ചു.
ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ മറ്റുള്ളവരുമായി ചേർന്ന് ഭാവിപരിപാടികൾക്കു രൂപം നൽകും. വെൽഫെയർ കേരളം കുവൈത്ത് വിളിച്ചുചേർത്ത പ്രതിഷേധ യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ ശക്തമായ പ്രതിഷേധം അറിയിച്ചു.
പ്രവാസിക്ക് ഏക തിരിച്ചറിയൽ രേഖയായ പാസ്പോർട്ടിൽനിന്നും അസ്തിത്വ സംബന്ധിയായ വിവരങ്ങൾ നീക്കം ചെയ്യുന്നത് കടുത്ത പ്രതിസന്ധികൾ പ്രവാസികൾക്ക് സൃഷ്ടിക്കുമെന്ന് വെൽഫെയർ കേരള പ്രസിഡൻറ് ഖലീൽ റഹ്മാൻ ആമുഖമായി സൂചിപ്പിച്ചു. പ്രവാസികളുടെ കൈയിലെ ഏക രേഖ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്നും ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ വത്കരിക്കരുതെന്നും കെ.പി.ഡബ്ല്യൂ.എ പ്രധിനിധി മുബാറക്ക് കാമ്പ്രത്ത് പറഞ്ഞു.
ലാഘവത്തോടെയും മുൻവിധിയോടെയുമാണ് സർക്കാർ ഇതിനെ സമീപിച്ചത് എന്നും ഇത് നടപ്പിലാക്കാൻ ധാരാളം പ്രതിസന്ധികൾ സർക്കാർ നേരിടേണ്ടി വരുമെന്നും ഒ.ഐ.സി.സിയെയും കെ.ഡി.എൻ.എയെയും പ്രതിനിധീകരിച്ച് കൃഷ്ണൻ കടലുണ്ടി പറഞ്ഞു.
എല്ലാ രാജ്യങ്ങളിൽനിന്നും പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്നും ഇന്ത്യൻ പ്രസിഡൻറിനെ നേരിട്ട് സന്ദർശിച്ച് പരാതി നൽകാൻ പരിശ്രമിക്കണമെന്നും മുഴുവൻ സംഘടനകളുടെയും ഒന്നിച്ചുള്ള നീക്കം അനിവാര്യമാണെന്നും ജെ.സി.സി പ്രതിനിധി സഫീർ പി. ഹാരിസ് പറഞ്ഞു. ഇന്ത്യൻ എംബസിയെ സമീപിച്ച് സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കണമെന്ന് ഐ.എം.സി.സി പ്രധിനിധി സത്താർ കുന്നിൽ അഭിപ്രായപ്പെട്ടു.
ഒരു രാജ്യം തങ്ങളുടെ പൗരന്മാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് ഇത്. കുവൈത്തിലെ മുഴുവൻ സംഘടനകളെയും ഭാഗമാക്കി ഒന്നിച്ചുള്ള നീക്കമാണ് ഇതിനെതിരെ ഉയർന്നുവരേണ്ടതെന്ന് കെ.ഐ.ജിയെ പ്രതിനിധീകരിച്ച് ഫൈസൽ മഞ്ചേരി പറഞ്ഞു.
ഇന്ത്യൻ എംബസിയെ പ്രതിഷേധം അറിയിക്കുകയും പ്രസിഡൻറിന് നിവേദനം നൽകുകയും വേണമെന്ന് മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡൻറ് മനോജ് കുര്യൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ പൗരന്മാരെയും ഇതിെൻറ ഭാഗമാക്കി സംയുക്ത നീക്കം നടത്തണമെന്നു പി.സി.എഫ് പ്രധിനിധി അൻസാർ കുളത്തൂപ്പുഴ പറഞ്ഞു.
റിപ്പബ്ലിക്ക് ദിനത്തിൽ എംബസ്സിയിൽ എല്ലാവരും എത്തി പ്രത്യക്ഷ പ്രതിഷേധ പരിപാടികൾ നടത്തണമെന്ന് സണ്ണി മണർകാട് അഭിപ്രായപ്പെട്ടു. ഭരണഘടന വിരുദ്ധമായ നീക്കത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയർന്നു വരണമെന്ന് അൻവർ സാദാത്ത് അഭിപ്രായപ്പെട്ടു. അൻവർ സഇൗദ് ചർച്ച നയിച്ചു. മജീദ് നരിക്കോടൻ സ്വാഗതവും അൻവർ ഷാജി നന്ദിയും പറഞ്ഞു.