ജിദ്ദ: ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ ചരിത്രത്തെയും, സംസ്കാരത്തെയും, വൈവിധ്യങ്ങളെയും ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളെ ബിജെപി ഭയപ്പെടുന്നു, രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
അതുകൊണ്ടാണ് രാജ്യത്തിന്റെ പൗരാണിക സ്മാരകങ്ങൾക്കെതിരെയും, ചരിത്രഗ്രന്ഥങ്ങൾക്കെതിരെയും, പ്രദേശങ്ങളുടെ പേരു മാറ്റത്തിനുമൊക്കെ മുതിരുന്നത്. ഏറ്റവും അവസാനം ഇന്ത്യ എന്ന പേരു തന്നെ ഇപ്പോൾ മാറ്റാൻ ശ്രമം നടത്തുന്നു.
ഫാഷിസത്തിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിയാനും മതേതര മുന്നണികളെ ശക്തിപ്പെടുത്താനും എല്ലാ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്ത് നിന്ന് നിയമ സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടതിന് ശേഷം ആദ്യമായി സൗദി പര്യടനത്തിന് എത്തിയതായിരുന്നു എ കെ എം അഷ്‌റഫ്. ജിദ്ദയിൽ കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെയും, കെഎംസിസി ജിദ്ദ-മക്ക മാഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'എക്‌സ്പ്ലോറിങ് ഐഡിയസ്- ചാറ്റ് വിത്ത് എം എൽ എ' എന്ന പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ മണ്ഡലത്തിന്റെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ടു നിരവധി ചോദ്യങ്ങളും, നിർദ്ദേശങ്ങളും എംഎൽഎയുമായി പങ്കുവെച്ചു.കാസർഗോഡ് ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന പ്രവാസിയം-3 കലാ -സാംസ്കാരിക പരിപാടികളുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു, ജിദ്ദയിലെ പ്രമുഖ കൈമുട്ട് പാട്ട് സംഘം 'പാട്ട് മക്കാനി' ടീമിന്റെ കലാ പ്രകടനവും പരിപാടിക്ക് കൊഴുപ്പേകി.
കെ എം സി സി ജില്ലാ പ്രസിഡന്റ് ഹസൻ ബത്തേരി അധ്യക്ഷത വഹിച്ചു, കെ എം സി സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കാദർ ചെങ്കള പരിപാടി ഉത്‌ഘാടനം ചെയ്തു.
അഹ്‌മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, അൻവർ ചേരങ്കൈ, നസീർ വാവ കുഞ്ഞു, റസാക്ക് മാസ്റ്റർ, ഇസ്മായീൽ മുണ്ടക്കുളം, വിപി മുസ്തഫ, ഇബ്രാഹീം ഷംനാട്, അബ്ദുല്ല ഹിറ്റാച്ചി, ഇബ്രാഹീം ഇബ്ബു, സമീർ ചെരങ്കൈ തുടങ്ങിയവർ സംസാരിച്ചു,
നജീബ് മള്ളങ്കൈ സ്വാഗതവും, കെ എം ഇർഷാദ് പരിപാടിയുടെ മോഡറേറ്ററുമായിരുന്നു.