റിയാദ് : കൊലപാതക കുറ്റം ചുമത്തപ്പെട്ട് മൂന്ന് വർഷത്തോളം ജയിലിലടക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശി മൊലയ് റാം നാട്ടിലേക്ക് മടങ്ങുന്നു.
2007ൽ സൗദിയിലെ അൽഖർജ് പ്രദേശത്ത് മസറയിലെ (കൃഷിയിടം) ജോലിക്കായി എത്തിയതായിരുന്നു ഉത്തർപ്രദേശ് സ്വദേശി മൊലയ് റാം. 2020ൽ കൂടെ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിയിൽ നിന്നുമുണ്ടായ വാഹനാപകടത്തെ തുടർന്ന് മറ്റൊരു ബംഗ്ലാദേശി മരണമടയുകയും കൂടെ ജോലിചെയ്ത മൊലയ് റാം അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊറോണ മഹാമാരി പൊട്ടി പുറപ്പെട്ടത്തിന്റെ പശ്ചാത്തലത്തിൽ കോടതി വ്യവഹാരങ്ങളും നിയമ നടപടികളും മന്ദഗതിയിലാകുകയും അറസ്റ്റിലായവർ വിചാരണാ തടവുകാരായി ജയിലിൽ കഴിയേണ്ടിയും വന്നു.
മൊലയ് റാമിന്റെ ബന്ധുക്കൾ സുഹൃത്തുക്കൾ മുഖേന സഹായത്തിനയി കേളി കലാസാംസ്കാരിക വേദിയെ ബന്ധപ്പെട്ടു. കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി എംബസ്സി നിർദ്ദേശ പ്രകാരം വിഷയത്തിൽ ഇടപെടുകയും മൂന്നു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും നിരപരാധികളാണെന്ന് കണ്ടെത്തി കോടതി വെറുതെ വിടുകയും ചെയ്തു. മൊലയ് റാം എക്സിറ്റ് അടിച്ച് നാട്ടിൽ പോകാനിരുന്നതിന്റെ തലേദിവസമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിനിടയിൽ കൊറോണ പിടിപെട്ട് ഭാര്യ മരണമടഞ്ഞതിനെ തുടർന്ന് ഏക മകൻ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു.
നിരപരാധിത്വം തെളിഞ്ഞു ജയിൽ മോചിതനായ മൊലയ് റാം നാടണയുന്നതിന്ന് ഒട്ടേറെ കടമ്പകൾ കടക്കേണ്ടി വന്നു. എക്സിറ്റ് അടിച്ച് സൗദിയിൽ നിന്നും പുറത്തു പോകാതിരുന്നതിനാൽ എക്സിറ്റ് ക്യാൻസിൽ ചെയ്യുന്നതിനും വീണ്ടും എക്സിറ്റ് അടിക്കുന്നതിനുമായി ആയിരം റിയാൽ പിഴ ഒടുക്കാനുണ്ടായത് ഇന്ത്യൻ എംബസ്സിയുടെ ഇടപെടലിൽ ഒഴിവാക്കി കിട്ടി. വിധി നടപ്പായെങ്കിലും മറ്റു രേഖകൾ ശരിയാക്കുന്നതിന്ന് മാസങ്ങളെടുത്തു. കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നിരന്തര ഇടപെടലും ഇന്ത്യൻ എംബസ്സിയുടെ നിർലോഭമായ സഹകരണവും മൂലം എല്ലാ രേഖകളും ശരിയാക്കി മൊലയ് റാമിന് എക്സിറ്റ് ലഭിച്ചു. സുമനസ്സുകൾ സമ്മാനിച്ച ടിക്കറ്റുമായി മൊലയ് റാം അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും.