കുവൈത്ത് സിറ്റി: ബയോമെട്രിക് എന്റോള്‍മെന്റ് പ്രക്രിയയ്ക്ക് വിധേയരാകാത്ത പ്രവാസികളുടെയും പൗരന്മാരുടെയും ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും നിര്‍ത്തിവയ്ക്കും. മാര്‍ച്ച് ഒന്ന് മുതല്‍ ജൂണ്‍ ഒന്ന് വരെയാണ് ബയോമെട്രിക് എന്റോള്‍മെന്റിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മാസ സമയപരിധിയിലെ ആദ്യ മാസം അവസാനിക്കാറായ സാഹചര്യത്തിലാണ് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
ബയോമെട്രിക് ഫിംഗര്‍പ്രിന്റ് നടപടിക്രമത്തില്‍ ആര്‍ക്കും ഇളവുകളില്ല. പൗരന്മാരോ, പ്രവാസികളോ എന്ന വ്യത്യാസമില്ലാതെ കുവൈത്തിലേക്ക് വിമാനത്താവളം, തുറമുഖം എന്നിവ വഴിയെത്തുന്ന എല്ലാവര്‍ക്കും നടപടിക്രമം ബാധകമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഈ നടപടിക്രമം നിര്‍ബന്ധിതമാണ്. ഇതിന് തയ്യാറാകത്ത പൗരന്മാരൊഴികെയുള്ളവരെ അവര്‍ വന്ന സ്ഥലത്തേക്ക് തിരിച്ചയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മെയ് പകുതിയോടെ രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ബയോമെട്രിക് ഫിംഗർപ്രിൻ്റ് സംവിധാനം നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കമെന്ന് അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫ് വ്യക്തമാക്കി. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അടുത്തിടെ ആഭ്യന്തര മന്ത്രാലയം സന്ദര്‍ശിച്ചപ്പോഴാണ് അണ്ടര്‍സെക്രട്ടറി ഇക്കാര്യം പ്രഖ്യാപിച്ചത്.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഫോറൻസിക് എവിഡൻസ്, പോർട്ട് സെക്യൂരിറ്റി സെക്ടർ എന്നിവ ബയോമെട്രിക് പദ്ധതിയുടെ നടപടിക്രമങ്ങളുടെ ഭാഗമാണ്.
ഇതിനകം പൗരന്മാർ, ഗൾഫ് പൗരന്മാർ, പ്രവാസികള്‍, സന്ദർശകർ, ബിദുനികള്‍ എന്നിവരുൾപ്പെടെ 1,694,000 വ്യക്തികൾക്കായുള്ള ഡാറ്റ സൃഷ്‌ടിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിശ്ചിത കേന്ദ്രങ്ങൾ വഴി ലക്ഷ്യമിടുന്ന സംഘങ്ങളിൽ നിന്ന് വിരലടയാളം ശേഖരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ബയോമെട്രിക് എൻറോൾമെൻ്റിനായുള്ള നിയുക്ത കേന്ദ്രങ്ങളും വാണിജ്യ സമുച്ചയങ്ങളും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റുകളും അലി അൽ-സബാഹ്, ജഹ്‌റ പ്രദേശങ്ങളിലെ താമസക്കാർക്കുള്ള വ്യക്തിഗത തിരിച്ചറിയൽ വിഭാഗങ്ങളും ഇതില്‍ ഉൾപ്പെടുന്നു. കൂടാതെ, അവന്യൂസ് മാൾ, 360 മാൾ, കൗട്ട് മാൾ, ക്യാപിറ്റൽ മാൾ, മിനിസ്ട്രി കോംപ്ലക്സ് എന്നിവിടങ്ങളിൽ ബയോമെട്രിക് സേവനങ്ങൾ ലഭ്യമാകും.