വാഷിംഗ്ടൺ: ലഹരി മരുന്നു നിയന്ത്രണത്തിന്റെ ചുമതലയുള്ള വൈറ്റ് ഹൗസ് ഡയറക്‌ടർ ഓഫിസിൽ വലിയ അസംപ്‌തൃപ്തി വിളിച്ചു വരുത്തിയെന്നു ആക്ഷേപം. നാഷനൽ ഡ്രഗ് കണ്ട്രോൾ പോളിസി (ഒ എൻ ഡി സി പി) ഓഫീസിലെ പല ഉദ്യോഗസ്ഥരും ഇന്ത്യൻ അമേരിക്കൻ രാഹുൽ ഗുപ്‌തയ്‌ക്കെതിരെ പരാതി ഉന്നയിച്ചു.
അഹംഭാവം കൊണ്ട് സഹപ്രവർത്തകരെ വെറുപ്പിക്കുന്ന ഗുപ്‌ത ഓഫിസിൽ വ്യാപകമായ അസംതൃപ്തി ഉളവാക്കിയെന്നു അവർ പറയുന്നു. നിരവധി ജീവനക്കാർ ഓഫിസ് വിട്ടു പോകുന്ന നേരത്താണ് 'പൊളിറ്റിക്കോ' ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എട്ടു ഉന്നത ഉദ്യോഗസ്‌ഥർ ഉൾപ്പെടെ 75 പേർ അടുത്ത കാലത്തു പിരിഞ്ഞുവെന്നു അവർ പറഞ്ഞു.
ഫലത്തിൽ സുപ്രധാന ഓഫിസിൽ ആവശ്യത്തിനു സ്റ്റാഫ് ഇല്ല. പ്രവർത്തനം നടക്കുന്നില്ല.
പിരിഞ്ഞു പോകുന്നവരുടെ കുറ്റം കൊണ്ടല്ലല്ലോ ഇത്രയധികം പേർ പോകുന്നതെന്നു ഒരുദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
അമിതമായ ലഹരി ഉപയോഗം ഗൗരവമായ പ്രശ്നമായപ്പോഴാണ് ഈ രംഗത്തു പരിചയ സമ്പത്തുള്ള ഗുപ്‌തയെ 2021ൽ പ്രസിഡന്റ് ബൈഡൻ ഈ ചുമതല ഏല്പിച്ചത്. അമിത ലഹരി മൂലം രോഗികളായവരെ പതിറ്റാണ്ടുകളോളം ചികിൽസിച്ച അദ്ദേഹത്തിനു പ്രിയപ്പെട്ട ദൗത്യം കൂടിയാണിത്.
ഗുപ്ത പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നു പല ഉദ്യോഗസ്ഥരും പറഞ്ഞു. സ്വന്തം പ്രതിച്ഛായ വളർത്താൻ സഹപ്രവർത്തകരെ ഉപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചു. തന്റെ യാത്രകളിൽ പ്രധാന വ്യക്തികളെ കണ്ടുമുട്ടാൻ കഴിഞ്ഞില്ലെങ്കിൽ ഗുപ്ത ക്ഷുഭിതനാവുമായിരുന്നു.
ഒട്ടേറെ യാത്ര ചെയ്യുന്ന ഗുപ്‌തയ്‌ക്കു താമസ സൗകര്യം, യാത്രാ സുകാര്യം ഇവയെക്കുറിച്ചൊക്കെ പരാതികൾ ഉണ്ടായിരുന്നു. ഔദ്യോഗിക ചുമതലകളെക്കാൾ ഗുപ്‌ത ശ്രദ്ധവച്ചത് സ്വന്തം കാര്യങ്ങളിൽ ആയിരുന്നുവെന്നു മുൻ ഉദ്യോഗസ്ഥരും ഇപ്പോൾ ഉള്ളവരും പറയുന്നു. ഉയർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥൻ എന്ന പദവിയിൽ തിളങ്ങാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനു സഹായിക്കാത്ത ജീവനക്കാരോട് അദ്ദേഹം രോഷം കൊണ്ടു.
ഒരിക്കൽ, 2023ൽ, മാസങ്ങൾ നീണ്ട തയാറെടുപ്പിനു ശേഷം ഒരു യാത്ര അദ്ദേഹം റദ്ദാക്കിയത് സൗത്‌വെസ്റ് എയർലൈനിൽ പറക്കാൻ തയ്യാറില്ല എന്നതു കൊണ്ടാണ്. മറ്റൊരിക്കൽ ഒരു ഹോട്ടൽ മുറി അദ്ദേഹം അളന്നു. അതിലും വലുത് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബൈഡൻ പ്രതീക്ഷിക്കുന്ന പ്രവർത്തനമല്ല ഗുപ്‌ത നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.