വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിൽ ഹിന്ദു അമേരിക്കൻ കോക്കസിനു രൂപം നൽകിയ റെപ്. ശ്രീ തനെദാർ വീണ്ടും ഹൗസിൽ എത്തുന്നത് തടയാൻ കോൺഗ്രസിലെ ബ്ലാക്ക് കോക്കസ് നീക്കം നടത്തുന്നു. മിഷിഗൺ 13ആം കോൺഗ്രസ് ഡിസ്ട്രിക്ടിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ അദ്ദേഹത്തെ തോല്പിക്കാനാണ് അവരുടെ നീക്കം.
യുഎസ് ചരിത്രത്തിൽ തന്നെ അത്യപൂർവമായ നീക്കമാണിതെന്നു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. നിലവിലുള്ള സാമാജികനെ നീക്കം ചെയ്യാൻ പാർട്ടി നേതൃത്വം പ്രൈമറിയിൽ തന്നെ ശ്രമം നടത്തുന്നത് ഇതാദ്യമാണ്.
പ്രൈമറിയിൽ തനെദാറിനെതിരെ ആഡം ഹോളിയറെ പിന്തുണയ്ക്കുമെന്നു ബ്ലാക്ക് കോക്കസ് ചെയർ സ്റ്റീവൻ ഹോസ്‌ഫോർഡും മുൻ ചെയർ ജോയ്‌സ് ബെറ്റിയും പ്രഖ്യാപിച്ചു. മിഷിഗൺ 13ആം ഡിസ്‌ട്രിക്‌ട്ടിൽ കറുത്ത വർഗക്കാർക്ക് ഭൂരിപക്ഷമുണ്ട്. 2022ൽ തനെദാർ അവിടന്നു ജയിച്ചപ്പോഴാണ് ഡിസ്ട്രിക്ടിനു കോൺഗ്രസിൽ പ്രതിനിധി ഇല്ലാതെയായത്.
യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ച ആഡം ഹോളിയർ ഗവർണർ വിറ്റ്മാറുടെ ക്യാബിനറ്റിലും അംഗമായിരുന്നു. അദ്ദേഹം ജീവിതകാലം മുഴുവൻ സമൂഹത്തെയും രാജ്യത്തെയും സേവിച്ചയാളാണെന്നു ഹോസ്‌ഫോർഡ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. "അദ്ദേഹം ഫലപ്രദമായി പ്രവർത്തിച്ചു ഹൗസിൽ ആ സേവനം തുടരുമെന്ന് എനിക്കുറപ്പുണ്ട്. നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെയും നമ്മുടെ അവകാശങ്ങൾ കാത്തു സൂക്ഷിക്കുന്നതിന്റെയും എല്ലാവര്ക്കും അവസരങ്ങൾ ലഭ്യമാക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹത്തിന് അറിയാം."
മിഷിഗണിൽ നിന്നു ഹൗസിൽ എത്തിയ ആദ്യ ഇന്ത്യൻ അമേരിക്കാനാണ് തനെദാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂണിൽ കോൺഗ്രസിനെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചത് തനെദാർ ആയിരുന്നു. ഹിന്ദുക്കളുടെ സംരക്ഷണത്തിനായുള്ള ബിൽ അദ്ദേഹം ഹൗസിൽ അവതരിപ്പിച്ചു. ഹൗസിൽ ഹിന്ദു കോക്കസ് ഉണ്ടാക്കിയെങ്കിലും ഇന്ത്യൻ അമേരിക്കൻ അംഗങ്ങൾ ആരും തന്നെ അതിൽ ചേർന്നില്ല. അതേ സമയം അവരിൽ പലരും അദ്ദേഹത്തെ എൻഡോഴ്സ് ചെയ്തിട്ടുണ്ട്.