വാഷിംഗ്ടൺ: ജാഹ്നവി കണ്ടുള എന്ന ഇന്ത്യൻ വിദ്യാർഥിനിയുടെ മരണം ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ മനസിലേക്കു കൊണ്ടുവരുന്ന ഓർമകളിലൊന്ന് സുരേഷ്ഭായ് പട്ടേൽ എന്ന ഗുജറാത്ത് നിവാസിക്കു അമേരിക്കയിൽ നേരിട്ട പീഢനമാണ്. വീട്ടിലേക്കു നടന്നു പോയ ജാഹ്നവിയെ അമിത വേഗത്തിൽ കാറോടിച്ചു വന്ന സിയാറ്റിൽ പോലീസ് ഓഫിസർ കെവിൻ ഡേവ് ഇടിച്ചു വീഴ്ത്തിയെങ്കിലും കുറ്റാരോപണം പോലും നേരിടാതെ അയാൾ രക്ഷപെട്ടപ്പോൾ, 2015ൽ പേരക്കുട്ടിയെ കാണാൻ യുഎസിൽ എത്തിയ പട്ടേലിനെ തെരുവിൽ വച്ചു ചവിട്ടി വീഴ്ത്തി ശാരീരികമായി തളർത്തിയ എറിക് പാർക്കർ എന്ന പോലീസ് ഓഫീസറും ശിക്ഷ നേരിടാതെ രക്ഷപെട്ട കഥ സമൂഹം ഓർത്തെടുക്കുന്നു.
അലബാമയിലെ മാഡിസണിൽ നടക്കാൻ പോയ പട്ടേലിനെ (അന്ന് 57) കണ്ട് ഒരു കറുത്ത മനുഷ്യൻ തെരുവിൽ കറങ്ങി നടക്കുന്നുവെന്ന് ആരോ പോലീസിൽ വിളിച്ചു പറഞ്ഞു. പോലീസ് ചോദിച്ചപ്പോൾ തനിക്കു ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞ ശേഷം മകന്റെ വീട് ചൂണ്ടിക്കാട്ടി. പക്ഷെ പാർക്കർ അദ്ദേഹത്തെ കാലു കൊണ്ടടിച്ചു വീഴ്ത്തുകയാണ് ചെയ്തത്.
ആ ദൃശ്യങ്ങൾ പോലീസ് വാഹനങ്ങളിൽ നിന്നു ലഭിച്ചിരുന്നു. പട്ടേലിനു നട്ടെല്ലിനു ശസ്ത്രക്രിയ വേണ്ടിവന്നു. മാഡിസൺ ഹോസ്പിറ്റലിൽ നിന്നു ഹണ്ട്സ്വില്ലിലെ ഹീത്ത്സൗത്ത് റിഹാബ് സെന്ററിലേക്കു മാറ്റിയ അദ്ദേഹത്തിനു നടക്കാനുള്ള പാഠങ്ങൾ വീണ്ടും പഠിക്കേണ്ടി വന്നു.
അഞ്ചു വര്ഷം നീണ്ടു പോയ കേസിൽ ജൂറിക്ക് ഏകകണ്ഠമായ തീർപ്പിൽ എത്താനായില്ല. രണ്ടു മിസ്ട്രയലുകൾക്കു ശേഷം പാർക്കറെ വെറുതെ വിട്ടു. മതിയായ തെളിവുകളില്ല എന്നായിരുന്നു നിഗമനം.
അപ്പീൽ കോടതി 2020ൽ നൽകിയ തീർപ്പു പട്ടേൽ കുടുംബത്തിനു പാർക്കർക്കു എതിരെ നിയമ നടപടി തേടാം എന്നാണ്. 2021ൽ $1.75 മില്യണു കേസ് തീർത്തു. അദ്ദേഹം പിന്നീട് നാട്ടിലേക്കു മടങ്ങി.
ജാഹ്നവി പക്ഷെ ജീവിച്ചിരിപ്പില്ല. അച്ഛനില്ലാത്ത 26കാരിയുടെ 'അമ്മ ഒറ്റയ്ക്കു പോരാടുന്നു.