ന്യൂയോർക്ക്: കുടിയേറ്റക്കാർ അമേരിക്കയുടെ രക്തത്തിൽ വിഷം കലർത്തുകയാണ് ചെയ്യുന്നതെന്നു ഡൊണാൾഡ് ട്രംപ്. എതിരാളികളെ 'കീടങ്ങൾ' എന്നു വിശേഷിപ്പിച്ചു ഫാസിസ്റ്റ് ഭാഷയോടുള്ള പ്രിയം പ്രകടമാക്കി ഏതാനും ദിവസങ്ങൾക്കു ശേഷമാണു ആദ്യ റിപ്പബ്ലിക്കൻ പ്രൈമറി നടക്കുന്ന ന്യൂ ഹാംപ്‌ഷെയറിൽ കടുത്ത വിദ്വേഷത്തിന്റെ ഭാഷ മുൻ പ്രസിഡന്റ് ആവർത്തിച്ചത്.
കീടങ്ങളെന്നു വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകളെയും മറ്റും പുറത്താക്കുമെന്നു ഭീഷണി മുഴക്കിയ ട്രംപ് ദുർഹാമിൽ റാലിയിൽ പറഞ്ഞത് ഇങ്ങിനെ: "അവർ നമ്മുടെ രക്തത്തിൽ വിഷം കലർത്തുകയാണ്. അതാണ് അവർ ചെയ്തിട്ടുള്ളത്. അവർ സൗത്ത് അമേരിക്ക മാത്രമല്ല, ലോകമൊട്ടാകെ മാനസികാരോഗ്യ സ്ഥാപനങ്ങളെയും ജയിലുകളെയും വിഷം കൊണ്ടു നിറയ്ക്കുന്നു. അവർ നമ്മുടെ നാട്ടിലേക്കു വരികയാണ്. ആഫ്രിക്കയിൽ നിന്ന്, ഏഷ്യയിൽ നിന്ന്, മറ്റു പലേടത്തും നിന്ന്."
മേധാവിത്വം കൊതിക്കുന്ന വെള്ളക്കാരന്റെ വിദ്വേഷ ഭാഷയിൽ പെട്ട ആ വിശേഷണം ട്രംപ് ഉപയോഗിക്കുന്നത് അടുത്തിടെ രണ്ടാം പ്രാവശ്യമാണ്. ആദ്യം ഒക്ടോബറിൽ ട്രംപ് അതു പറഞ്ഞപ്പോൾ നാസി ജർമനിയിൽ ഉപയോഗിച്ചിരുന്ന വിശേഷണമാണെന്നു പ്രസിഡന്റ് ബൈഡൻ ചൂണ്ടിക്കാട്ടി.