വിർജിനിയ: മനുഷ്യൻ ഒന്നാണെന്നും സമൂഹത്തിനു നൽകുന്ന സേവനം അമൂല്യമാണെന്നും പഠിപ്പിക്കുന്ന സിഖ് സംസ്കാരത്തോടാണ് തനിക്കു ആഭിമുഖ്യമെന്നു യുഎസ് കോൺഗ്രസിലേക്കു വിർജിനിയയിൽ നിന്നു മത്സരിക്കുന്ന ക്രിസിൽ കൗൾ പറയുന്നു. കശ്മീരി പണ്ഡിറ്റായ പിതാവിനും സിഖ് സമുദായ അംഗമായ മാതാവിനും ജനിച്ച കൗൾ കോൺഗ്രസിൽ എത്തിയാൽ ആദ്യത്തെ കശ്മീരി ആയിരിക്കും.
പ്രതിരോധം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളിൽ ശ്രദ്ധിക്കപ്പെട്ട അവർ പറയുന്നത് സിഖ് മതത്തിന്റെ ആദർശങ്ങളാണ് തന്നെ കൂടുതൽ ആകർഷിച്ചതെന്നാണ്. കശ്മീരിയും പഞ്ചാബിയും കൂടിയാണ് താനെന്നതിൽ അഭിമാനമുണ്ടെന്ന് കൗൾ പറയുന്നു. അമേരിക്കയിൽ വളരുമ്പോൾ ഈ രണ്ടു സംസ്കാരങ്ങളുടെ പശ്ചാത്തലം പ്രയോജനപ്പെട്ടു.
ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെ ഒൻപതു ഭാഷകൾ കൈകാര്യം ചെയ്യുന്ന കൗൾ വിർജിനിയയുടെ 10ആം ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റ് ജെനിഫർ വെക്സ്റ്റൺ ഒഴിയുന്ന സീറ്റിലാണ് മത്സരിക്കുക. എല്ലാ സ്ഥാനാർഥികളെയും അപേക്ഷിച്ചു കൂടുതൽ പണം തിരഞ്ഞെടുപ്പിനു കൗൾ സമാഹരിച്ചിട്ടുണ്ട്: $5,67,000. ഡെമോക്രാറ്റിക് പ്രൈമറി ജൂൺ 18നാണ്. സ്ഥാനാർഥിയാവാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ കൗളിനുണ്ട്. ഡിസ്ട്രിക്ടിലെ നല്ലൊരു ഭാഗം വോട്ടർമാർ ഇന്ത്യൻ അമേരിക്കൻ സാന്നിധ്യം ഏറെയുള്ള ഗ്രെയ്റ്റർ വാഷിംഗ്‌ടൺ ഡി സി മേഖലയിലെ ലൗഡൗൺ കൗണ്ടിയിൽ നിന്നാണ്.
തിരഞ്ഞെടുക്കപ്പെട്ടാൽ യുഎസ് കോൺഗ്രസിലെ രണ്ടാമത്തെ ഇന്ത്യൻ അമേരിക്കൻ വനിതയാവും കൗൾ. ഇപ്പോൾ പ്രമീള ജയപാൽ മാത്രമാണ് ഹൗസിൽ ഉള്ളത്.
ഹൗസിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ അമേരിക്കൻ ദലീപ് സിംഗ് സിഖ് വംശജൻ ആയിരുന്നു. 1957 മുതൽ ആറു വര്ഷം അദ്ദേഹം അംഗമായിരുന്നു.