വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ വൈറ്റ് ഹൗസിൽ നിന്നു രഹസ്യ രേഖകൾ കടത്തി എന്ന കേസിൽ സാക്ഷിയായ ബ്രയാൻ ബട്ട്ലർ ചില പുതിയ കാര്യങ്ങൾ തുറന്നു പറയുന്നു. ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ ജീവനക്കാരനായിരുന്ന ബട്ട്ലർ പറയുന്നത് ഈ കേസ് ഒരു രാഷ്രീയ വേട്ടയാണെന്ന ട്രംപിന്റെ വാദം ശരിയല്ല എന്നാണ്. അതായത് ട്രംപ് കുറ്റം ചെയ്തിട്ടുണ്ടെന്ന്.
സി എൻ എൻ ടെലിവിഷനുമായി സംസാരിച്ച ബട്ട്ലർ പറയുന്നത് രഹസ്യ രേഖകൾ ട്രംപിന്റെ സ്വകാര്യ വിമാനത്തിലേക്കു നീക്കാൻ താൻ സഹായിച്ചു എന്നാണ്. എന്നാൽ അവ രഹസ്യമായിരുന്നു എന്നറിഞ്ഞില്ല.
രേഖകൾ അടങ്ങിയ പെട്ടികൾ 2022 ജൂണിൽ പുറത്തേക്കു കടത്തുമ്പോൾ തന്നെ ഫെഡറൽ അന്വേഷണ സംഘം മാർ-എ-ലാഗോയിലേക്ക് എത്തുകയായിരുന്നു എന്ന ഞെട്ടിക്കുന്ന പുതിയ വിവരം ബട്ട്ലർ തുറന്നു പറയുന്നു. എഫ് ബി ഐ യുടെ നാടകീയമായ റെയ്‌ഡ് ഉണ്ടാവുന്നതിന് രണ്ടു മാസം മുൻപായിരുന്നു അത്. അപ്പോൾ ന്യൂ ജേഴ്‌സി റിസോർട്ടിലേക്കു ട്രംപ് പറക്കാൻ പോവുകയായിരുന്നു. ട്രംപിന്റെ വലം കൈയും കേസിലെ പ്രതിയുമായ വാൾട്ട് നൗട്ടയെ സഹായിക്കയായിരുന്നു താൻ.
രേഖകൾ ചോദിച്ചാണ് അന്വേഷണ സംഘം വന്നത്. "അവ അതേ സമയത്തു തന്നെ വിമാനത്തിലേക്കു നീക്കുകയായിരുന്നു."
ട്രംപിന്റെ കീഴിൽ 20 വര്ഷം ജോലി ചെയ്ത ബട്ട്ലർ പറയുന്നത് ട്രംപ് വീണ്ടും പ്രസിഡന്റാവാൻ പാടില്ല എന്നാണ്. ഒരു തെറ്റും ചെയ്തില്ല എന്നു ട്രംപ് പറയുന്നത് പൊളിയാണ്. "ഇതൊരു രാഷ്ട്രീയ വേട്ടയല്ല. അമേരിക്കൻ ജനതയ്ക്കു സത്യം അറിയാൻ അവകാശമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.
"എനിക്കു ഭീതിയിൽ ജീവിക്കാനാവില്ല. അതിനു ഞാൻ തയാറല്ല. അതു കൊണ്ട് ഞാൻ സത്യം പറയാൻ പോകുന്നു."