വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണയും നേര്‍ക്കുനേര്‍ വരുന്നത് കഴിഞ്ഞ തവണത്തെ എതിരാളികള്‍ തന്നെയായിരിക്കുമെന്ന് ഔപചാരികമായി ഉറപ്പായി. നവംബറിലാണ് തെരഞ്ഞെടുപ്പ്.
ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധിയായി ജോ ബൈഡന്‍ കഴിഞ്ഞ ദിവസം തന്നെ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയിരുന്നു. പിന്നാലെ, റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപും ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുപാര്‍ട്ടികളിലും കാര്യമായ എതിര്‍പ്പില്ലാതെയാണ് ഇരുവരും ആവശ്യമായ പിന്തുണ നേടിയത്.
ട്രംപിന്റെ എതിരാളിയായി രംഗത്തുണ്ടായിരുന്ന നിക്കി ഹാലി ഒരാഴ്ച മുമ്പേ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റ് നിരയില്‍ എതിരാളിയാകുമെന്ന് കരുതിയ ജോണ്‍ എഫ്. കെന്നഡി സ്വതന്ത്രനായി മത്സരിക്കാന്‍ നേരത്തെ കളം വിട്ടതിനാല്‍ ജോ ബൈഡന് ആരും എതിരെയുണ്ടായിരുന്നില്ല. 1968 പ്രതിനിധികള്‍ വേണ്ട ബൈഡന് ഇതിനകം 2,107 പേരും 1215 പേര്‍ വേണ്ട ട്രംപിന് 1241ഉം പേരുടെ പിന്തുണയായി.
ഏഴു പതിറ്റാണ്ടിനിടെ ആദ്യമായാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റും മുന്‍ പ്രസിഡന്റും ഏറ്റുമുട്ടുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഇരുവരും കരുത്തരാണെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന ചോദ്യം നിലനില്‍ക്കുകയാണ്.