പെൻസിൽവേനിയ: കഠിനമായ തണുപ്പും മഞ്ഞു വീണു വഴുതി കിടക്കുന്ന റോഡുകളും യുഎസിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും നിരവധി പേരുടെ ജീവൻ എടുത്തതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. 70 പേർ മരിച്ചെന്നാണ് ലഭ്യമായ വിവരങ്ങൾ വച്ചുള്ള കണക്ക്. എണ്ണം കൂടാമെന്നു അധികൃതർ പറയുന്നു.
ഞായറാഴ്ച്ചയും യുഎസ് കടുത്ത തണുപ്പിന്റെ പിടിയിലായിരുന്നു. തിങ്കളാഴ്ചയോടെ തണുപ്പ് കുറയുമെന്നാണ് പ്രതീക്ഷ.
നാഷ്‌വിലിൽ ഞായറാഴ്ച്ച 3 ഡിഗ്രി വരെ താഴ്ന്നപ്പോൾ ഷിക്കാഗോയും മിൽവോക്കിയും അൽപം കൂടി ഉയർന്നു നിന്നു.
കലിഫോർണിയയിൽ കനത്ത മഴയുണ്ടാവുമെന്നു കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. സിയറ നെവാഡാസിൽ മഞ്ഞു കനക്കും. ടെക്സസിലും ലൂയിസിയാന, അർകൻസോ, ടെന്നസി എന്നിവ ഉൾപ്പെടെ ലോവർ മിസിസിപ്പി വാലി എന്നിവിടങ്ങളിലും മഴ പെയ്യും.
ഏറ്റവുമധികം മരണം ഉണ്ടായത് ടെന്നസിയിലാണ്: കുറഞ്ഞത് 25 പേർ. കഠിനമായ തണുപ്പും അപകടങ്ങളും കാരണമായി.
പെൻസിൽവേനിയയിൽ അഞ്ചു സ്ത്രീകൾ ട്രക്കിടിച്ചു മരിച്ചു. വാഹനം കേടായപ്പോൾ വഴിയരുകിൽ ഇറങ്ങി നിന്നവരാണ് ഒരേ കുടുംബത്തിൽ പെട്ട അവർ.
ഒറിഗണിൽ 11 പേർ മരിച്ചു. കാറ്റിൽ മറിഞ്ഞ മരം വൈദ്യുതി ലൈൻ പൊട്ടിച്ചപ്പോൾ ഷോക്കടിച്ചു മൂന്നു പേർ കൊല്ലപ്പെട്ടു.
കെന്റക്കിയിൽ അഞ്ചു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.
പല സംസ്ഥാനങ്ങളും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ്, കൊടുംകാറ്റ് തുടങ്ങിയ കാലാവസ്ഥാ പ്രശ്‍നങ്ങളെക്കാൾ അപകടകരമാണ് ഈ ശൈത്യമെന്നു വിദഗ്‌ദ്ധർ പറഞ്ഞു. വരുമാനം കുറഞ്ഞ വിഭാഗങ്ങളാണ് ഏറ്റവുമധികം അപകടത്തിൽ പെടുന്നത്.