ലണ്ടൻ: ദിവസങ്ങളുടെ വ്യത്യാസത്തിൽ അർബുദരോഗം യു കെ മലയാളികൾക്കിടയിൽ വീണ്ടും വില്ലനാകുന്നു. സ്റ്റുഡൻസ് വിസയിൽ ഒരു മാസം മുൻപ് മാത്രം യു കെയിൽ എത്തിചേർന്ന മലയാളി വിദ്യാർത്ഥി ഡേവിഡ് സൈമൺ ( 25 ) രക്‌താർബുദം ബാധിച്ച് മരിച്ച ഞെട്ടലിലാണ് ഇവിടുത്തെ മലയാളി സമൂഹം. ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ചയാണ് ഡേവിഡ് മരണത്തിന് കീഴടങ്ങിയത്.
എം എസ്സി ഫിനാൻഷ്യൽ മാനേജ്മെന്റ് കോഴ്സ് പഠിക്കാനായി ഡേവിഡ് സൈമൺ യു കെയിലെ രോഹാംപ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ ചേർന്നത് ഒരു മാസം മുൻപ് മാത്രമാണ്. നാട്ടിൽ റാന്നിയാണ് സ്വദേശമെങ്കിലും വർഷങ്ങളായി രാജസ്ഥാനിൽ സ്ഥിര താമസക്കാരാണ് ഡേവിഡിന്റെ കുടുംബം.
അടിക്കിടെയുണ്ടായ കടുത്ത തലവേദനയെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഡേവിഡിന് രക്തർബുദം സ്ഥിതീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടുദിവസം മുൻപ് ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രോഗം വഷളാവുകയും ഫെബ്രുവരി 25 (ഞായറാഴ്ച), രാത്രി 9.30 - ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തെ ദിവസങ്ങളുടെ വ്യത്യാസത്തിൽ നാലു മലയാളികൾ യു കെയിൽ അർബുദ രോഗ ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു. ചെറുപ്പത്തിലെ പിതാവിനെ നഷ്‌ടപ്പെട്ട ഡേവിഡ് സൈമൺ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റികൊണ്ട് ഒത്തിരി പ്രതീക്ഷയോടെയാണ് പഠനത്തിനായി ലണ്ടനിൽ എത്തിയത്.
കുടുംബത്തിന് അത്താണിയക്കേണ്ട ഡേവിഡിന്റെ ആകസ്മികവും അപ്രതീക്ഷിതവുമായ വേർപാടിന്റെ തീരാ വേദനയിലാണ് ഇപ്പോൾ കുടുംബവും സുഹൃത്തുക്കളും. വിദ്യാഭ്യാസ ലോൺ ഉൾപ്പെടെയുള്ള സഹായത്താലാണ് മെച്ചപ്പെട്ട പഠനവും മികച്ച ജോലിയും തേടി ഡേവിഡ് ലണ്ടനിലെത്തിയത്. സംസ്‌കാരം കേരളത്തിൽ വെച്ച് നടത്താനാണ് തീരുമാനം. ഇവിടുത്തെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഡേവിഡിന്റെ സുഹൃത്തുക്കൾ.