ന്യൂ യോർക്ക്: ന്യൂ യോർക്ക് നഗരത്തിൽ യുഎസ് പൗരത്വം ഇല്ലാത്ത 800,000 പേർക്കു വോട്ട് ചെയ്യാൻ അനുമതി നൽകുന്ന വിവാദ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു സ്റ്റേറ്റ് അപ്പീൽ കോടതി തീർപ്പു കല്പിച്ചു. നിയമാനുസൃത താമസക്കാരാണ് എന്നതു കൊണ്ടു വോട്ടവകാശം നിയമാനുസൃതം ആവുന്നില്ല.
കോടതിയുടെ 3-1 തീരുമാനം പ്രഖ്യാപിച്ച അപ്പലേറ്റ് ജഡ്‌ജ് പോൾ വൂട്ടൻ പറഞ്ഞു: "ഈ നിയമം ന്യൂ യോർക്ക് സംസ്ഥാന ഭരണഘടനയും മുനിസിപ്പൽ നിയമവും ലംഘിച്ചാണ് പാസാക്കിയതെന്നു ഞങ്ങൾ കണ്ടെത്തി. അതു കൊണ്ട് അത് അസാധുവായി പ്രഖ്യാപിക്കുന്നു."
തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശം സംസ്ഥാന ഭരണഘടന നൽകുന്നത് പൗരമാർക്കു മാത്രമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക ഭരണ കൂടങ്ങളെ ജനങ്ങൾക്കു തിരഞ്ഞെടുക്കാം എന്നു പറയുമ്പോൾ പൗരന്മാരെ ഉദ്ദേശിച്ചാണ് പറയുന്നത്.
2022 ജൂണിൽ സ്റേറ്റൻ ഐലൻഡ് സുപ്രീം കോടതി ജഡ്‌ജ് റാൽഫ് പോർസിയോ നൽകിയ തീരുമാനവും അങ്ങിനെ ആയിരുന്നു. അതിനെതിരെ മേയർ എറിക് ആഡംസും സിറ്റി കൗൺസിലുമാണ് അപ്പീൽ പോയത്.
പൗരന്മാർ അല്ലാത്തവർക്കു വോട്ട് ചെയ്യാമെങ്കിൽ മേയർ സ്ഥാനത്തേക്കും മത്സരിക്കാൻ കഴിയും എന്നു ജഡ്‌ജ് വൂട്ടൻ ചൂണ്ടിക്കാട്ടി. അത്തരമൊരു നാടകീയ മാറ്റം മുനിസിപ്പൽ ഹോം റൂൾ നിയമത്തിന്റെ ലംഘനമാണ്. അക്കാര്യത്തിൽ ജനഹിതം അറിയാൻ മേയറോ കൗൺസിലോ പരിശോധന നടത്തിയിട്ടില്ല. ആൻജെല ഇയന്നാച്ചി, ഹെലൻ വൗട്സിനസ് എന്നീ ജഡ്‌ജിമാർ ആ അഭിപ്രായത്തോട് യോജിച്ചു. എതിർത്തത് ജഡ്‌ജ് ലിലിയൻ വാൻ ആണ്.
പൗരന്മാർ അല്ലാത്തവർക്കു വോട്ടവകാശമില്ല എന്നു പറയുമ്പോൾ പ്രാദേശിക വോട്ടിംഗിൽ പങ്കെടുക്കാനുള്ള അവകാശം സംസ്ഥാന മുനിസിപ്പാലിറ്റികളിലെ നിർണായകമായ ഒരു വിഭാഗത്തിനു നിഷേധിക്കയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
"നഗരത്തിലെ ഒരു മില്യൺ ആളുകളുടെ വോട്ടവകാശം എടുത്തു കളയുന്ന തീരുമാനമാണ് ഭൂരിപക്ഷ ബെഞ്ചിന്റേത്."
അനധികൃത കുടിയേറ്റക്കാരായ രണ്ടു ലക്ഷത്തോളം പേർ നമ്മുടെ നഗരങ്ങളെയും തെരുവുകളെയും ഏറ്റെടുത്തിരിക്കെ വോട്ടവകാശം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നു സ്റ്റേറ്റൻ ഐലൻഡ് ബറോ പ്രസിഡന്റ് വിറ്റോ ഫോസെല്ല പറഞ്ഞു. "ജനാധിപത്യം എപ്പോഴും വിജയിക്കുന്നു. ഈ വിധി അതിന്റെ മറ്റൊരു തെളിവാണ്."
കോടതി വിധി വിലയിരുത്തി വരികയാണെന്നു സിറ്റി നിയമവകുപ്പ് പറഞ്ഞു.