ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ ആരോഗ്യ നിലയിൽ ശുഭകരമായി ഒന്നും പറയാനില്ലെന്ന റിപ്പോർട്ടുകൾക്കിടയിൽ, ബക്കിംഗാം കൊട്ടാരത്തിന്റെ ഔപചാരികത അനുസരിച്ചു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളും നടക്കുന്നു എന്ന വിവരം പുറത്തു വന്നു. യഥാർഥത്തിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരം കഴിഞ്ഞു ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ ഈ ഒരുക്കങ്ങൾ ചടങ്ങും കീഴ്വഴക്കവും മാനിച്ചു തുടങ്ങി വച്ചിരുന്നു.
ഫെബ്രുവരിയിൽ കാൻസർ ബാധിച്ച വിവരം വെളിപ്പെടുത്തിയ ശേഷം ചാൾസ് പൊതുവേദികളിൽ സജീവമായി കണ്ടിട്ടില്ല. 'ഡെയ്‌ലി ബീസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നത് അദ്ദേഹത്തിന്റെ ആരോഗ്യ നില ഭദ്രമല്ല എന്നാണ്.
കൊട്ടാരവുമായി ബന്ധമുള്ള ഒരാൾ പറഞ്ഞു: "രോഗത്തെ തോൽപിക്കാൻ അദ്ദേഹം ഉറച്ചിരിക്കയാണ്. എല്ലാ പരിശ്രമവും ഡോക്ടർമാർ നടത്തുന്നുണ്ട്. എല്ലാവരും ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു. പക്ഷെ അദ്ദേഹത്തിനു തീരെ സുഖമില്ല."
ഏതു കാൻസറാണ് ബാധിച്ചതെന്നു വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പ്രായം ഏറുന്നവർക്കു വരുന്ന പ്രോസ്റ്റേറ്റ് കാൻസറല്ല എന്നു വ്യക്തമാക്കിയിട്ടുമുണ്ട്. രാജാവിനു ചികിത്സ പാലിക്കുന്നുണ്ട് എന്നാണ് പതിവായി കേൾക്കുന്ന വാർത്ത.
എന്നാൽ അദ്ദേഹത്തിന്റെ സഹായികൾ നൂറുകണക്കിനു പേജുകൾ വരുന്ന സാംസ്‌കാര ഒരുക്കങ്ങളുടെ റിപ്പോർട്ട് തയാറാക്കി വരികയാണ്. ഏറ്റവും സൂക്ഷ്മമായ വിവരങ്ങൾ പോലും കൃത്യമായി എഴുതി വയ്ക്കുക എന്നതാണ് ബ്രിട്ടനിലെ രീതി. ഈ റിപ്പോർട്ടിനു നൽകിയ പേര് 'ഓപ്പറേഷൻ മേനായ് ബ്രിഡ്‌ജ്' എന്നാണ്.
എയ്‌ഞ്ചൽസി ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് മേനായ്. രാജകുടുംബാംഗങ്ങളുടെ സംസ്കാര ഒരുക്കങ്ങൾ എഴുതുന്ന റിപ്പോർട്ടുകൾക്ക് പാലങ്ങളുടെ പേരാണ് നൽകാറ്. എലിസബത്ത് രാജ്ഞിയുടേത് 'ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്‌ജ്' എന്നായിരുന്നു.
റിപ്പോർട്ട് പതിവായി പുതുക്കുന്നതിൽ കൂടുതൽ അർത്ഥമൊന്നും കാണേണ്ടതില്ലെന്നു സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. അതൊരു പതിവ് രീതി മാത്രമാണ്.
പടുകൂറ്റൻ സുരക്ഷാ നടപടികൾ വേണ്ടി വരുന്ന ഏർപ്പാടിനാണ് ഒരുക്കം. സൈന്യത്തിന്റെ നിരവധി വിഭാഗങ്ങൾ അതിൽ ഉൾപെടും.