ന്യൂയോർക്ക് : കൂടുതൽ സമയം ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ട വേഫെയർ കമ്പനിയുടെ ഇന്ത്യൻ അമേരിക്കൻ സി.ഇ.ഒ നീരജ് ഷായ്ക്ക് വലിയ വിമർശനം. ജീവനക്കാർക്കുള്ള വർഷാവസാന സന്ദേശത്തിലാണ് കൂടുതൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടത്.
കൂടുതൽ സമയം ജോലി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന ഷായുടെ ഇമെയിൽ മാധ്യമങ്ങളിൽ ചോർന്നത് വിവാദമായിരുന്നു. ഇതോടെ ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ള്ള വീട്ടുപകരണങ്ങളുടെ ഓൺലൈൻ റീട്ടെയിലർ തിരിച്ചടി നേരിട്ടു.
കോർപ്പറേറ്റ് ജീവനക്കാർക്ക് ഷാ മെമ്മോ അയച്ചതായി ആദ്യം റിപ്പോർട്ട് ചെയ്തത് ബിസിനസ് ഇൻസൈഡർ ആണ്. 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ ജീവനക്കാരുടെ പ്രകടനത്തെ പ്രശംസിച്ചതിനുശേഷമാണ് മത്സരം കടുത്തതാണെന്നും ജീവനക്കാർ കൂടുതൽ മിടുക്കരും കഴിവുള്ളവരും ചടുലരും ഉപഭോക്താവിന്റെ താത്പര്യങ്ങളറിഞ്ഞു പ്രവർത്തിക്കുന്നവരുമാകണമെന്നമെന്ന് ഷാ ഓർമ്മിപ്പിച്ചത്.
അതിനുശേഷമായിരുന്നു കൂടുതൽ സമയത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. ഈ ആവശ്യം പരിഹാസത്തിന്റെ മട്ടിൽ അവതരിപ്പിച്ചതാണ് വലിയ വിമർശനത്തിന് വഴിയൊരുക്കിയത്.
ഈ മെമ്മോയിൽ ജീവനക്കാർ അതൃപ്തരാണെന്ന് മനസിലായപ്പോൾ വിജയത്തിന് കഠിനാദ്ധ്വാനം ആവശ്യമാണെന്നും എല്ലാവർക്കും മഹത്തായ ജീവിതത്തിന് അർഹതയുണ്ടെന്നും വ്യക്തിജീവിതവും കരിയറും എങ്ങനെ സന്തുലിതപ്പെടുത്തണമെന്ന് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണെന്നും ഷാ വിശദമാക്കി.
അതേ സമയം ഈ സന്ദേശം സോഷ്യൽ മീഡിയയിലുൾപ്പെടെ കടുത്തവിമർശനമാണ് നേരിട്ടത്. ചില നെറ്റിസൺമാർ സി.ഇ.ഒയുടെ പ്രവർത്തനത്തിന് വേഫെയറിനെ ബഹിഷ്‌കരിക്കുമെന്ന് തുറന്നടിക്കുകയും ചെയ്തു. ഈ കമ്പനിയിൽ നിന്നുള്ള സാധനങ്ങൾ വാങ്ങില്ലെന്ന് ചില ഉപഭോക്താക്കൾ എക്‌സിൽ കുറിപ്പിടുകയും ചെയ്തു.
അതേ സമയം വേഫെയർ അതിന്റെ സി.ഇ.ഒ യ്ക്ക് പിന്തുണ നൽകി കൊണ്ടാണ് പ്രസ്താവന നൽകിയത്. തങ്ങളുടെ ലോകോത്തര ടീമിനെക്കുറിച്ചും തുറന്ന ആശയവിനിമയത്തിന്റെ സംസ്‌കാരത്തെക്കുറിച്ചും ഞങ്ങൾ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നതായും വേഫെയറിന്റെ വിജയത്തിന് സംഭാവന നൽകിയ ചില മൂല്യങ്ങൾ നീരജ് ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നുമായിരുന്നു കമ്പനി വ്യക്തമാക്കിയത്.