മോസ്കോ: റഷ്യയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 87.8 ശതമാനം വോട്ട് നേടി വ്ളാദിമിര്‍ പുടിന്‍ അധികാരം നിലനിര്‍ത്തി. റഷ്യയുടെ തലപ്പത്ത് അഞ്ചാമൂഴമാണ് ഈ എഴുപത്തൊന്നുകാരന്.
കമ്യൂണിസ്ററ് പാര്‍ട്ടി നേതാവ് നികോലയ് ഖാറിറ്റോനോവ്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലിയോനിഡ് സ്ളട്സ്കി, ന്യൂ പീപ്ള്‍ പാര്‍ട്ടി നേതാവ് വ്ലാദിസ്ളാവ് ദാവന്‍കോവ് എന്നിവരായിരുന്നു തെരഞ്ഞെടുപ്പില്‍ പുടിന്റെ എതിര്‍ സ്ഥാനാര്‍ഥികള്‍. ഇവര്‍ക്കെല്ലാവര്‍ക്കും കൂടി കിട്ടിയത് 12.2 ശതമാനം വോട്ട് മാത്രം.
ഇന്ത്യയും ചൈനയും വിജയത്തില്‍ പുടിനെ അഭിനന്ദനം അറിയിച്ചു. എന്നാല്‍, ഔദ്യോഗിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ പ്രഹസനമായിരുന്നു റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നും പുടിന്റേത് ഏകാധിപത്യമാണെന്നും പാശ്ചാത്യ രാജ്യങ്ങള്‍ വിമര്‍ശിച്ചു. പ്രധാന നേതാക്കളെ ജയിലിലടക്കുകയോ നാടുകടത്തുകയോ മത്സരിക്കുന്നതില്‍നിന്ന് വിലക്കുകയോ ചെയ്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രഹസനത്തില്‍ അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് റഷ്യന്‍ പ്രതിപക്ഷവും ആരോപിച്ചു.
1999ല്‍ ബോറിസ് യെല്‍സ്ററിന്റെ പെട്ടെന്നുള്ള രാജിയെ തുടര്‍ന്ന് താല്‍ക്കാലിക പ്രസിഡന്റ് പദവി ഏറ്റെടുത്ത പുടിന്‍ 2000ത്തിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്റായി. 2004ല്‍ വീണ്ടും ജയിച്ചു. രണ്ടുതവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി പ്രസിഡന്റാകാന്‍ കഴിയില്ല എന്ന് വ്യവസ്ഥയുള്ളതിനാല്‍ 2008 മേയ് എട്ടുമുതല്‍ 2012 വരെ പ്രധാനമന്ത്രി പദവിയാണ് അദ്ദേഹം വഹിച്ചത്.
ദിമിത്രി മെദ്വദേവ് ആയിരുന്നു ഈ കാലയളവില്‍ പ്രസിഡന്റ്. 2012ല്‍ തെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റായ അദ്ദേഹത്തിന് പിന്നീട് മാറേണ്ടിവന്നിട്ടില്ല. ആറുവര്‍ഷമായി പ്രസിഡന്റ് പദവിയുടെ കാലാവധി നീട്ടുകയും തുടര്‍ച്ചയായി മത്സരിക്കുന്നതിലെ നിയന്ത്രണം ഒഴിവാക്കുകയും ചെയ്തതിനാല്‍ പുടിന് വേണമെങ്കില്‍ ആജീവനാന്തം റഷ്യന്‍ പ്രസിഡന്റായി തുടരാം.