മോസ്കോ: മോസ്കോയിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 133 ആയെന്നു ഞായറാഴ്ച റഷ്യൻ എമർജൻസി മിനിസ്ട്രി അറിയിച്ചു. അതേ സമയം, ഭീകരരെ ഒതുക്കുമെന്നു പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ പ്രഖ്യാപിച്ചു. യുക്രൈന്റെ നേരെ വിരൽ ചൂണ്ടിയ അദ്ദേഹത്തോട് ആ കളി വേണ്ടെന്നു യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സിലെൻസ്കി താക്കീതു നൽകുകയും ചെയ്‌തു.
ആക്രമണം നടത്തിയ ഇസ്ലാമിക് സ്റേറ് ലോകത്തു എല്ലായിടത്തും തകർക്കേണ്ട ഭീകര സംഘടനയാണെന്നു വൈറ്റ് ഹൗസ് പറഞ്ഞു.
മോസ്‌കോയുടെ പ്രാന്ത പ്രദേശത്തു 7,500 സീറ്റുള്ള ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച്ച പിക്‌നിക് ബാൻഡിന്റെ സംഗീത പരിപാടി കാണാൻ 6,200 പേർ എത്തിയിരുന്നുവെന്നാണ് കണക്ക്. 150 പേരോളം പരുക്കേറ്റു ആശുപത്രികളിൽ ഉണ്ട്. 11 അക്രമികളെ അറസ്റ്റ് ചെയ്തതായി റഷ്യ പ്രഖ്യാപിച്ചു. അതിൽ നാലു പേർ തോക്കേന്തി ഹാളിൽ കടന്നവരാണ്.
ഹാളിൽ തീകൊളുത്താൻ കത്തുന്ന ദ്രാവകം ഉപയോഗിച്ചതായി കണ്ടെത്തി.
റഷ്യയ്‌ക്കൊപ്പം നിൽക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്ത പുട്ടിൻ, അക്രമികൾ യുക്രൈന്റെ അതിർത്തിയിലേക്കാണ് നീങ്ങിയതെന്നു ചൂണ്ടിക്കാട്ടി.
"അവർ രക്ഷപ്പെടാൻ ശ്രമിച്ചു," പുട്ടിൻ പറഞ്ഞു. "അവർ യുക്രൈന്റെ അതിർത്തിയിലേക്ക് നീങ്ങുകയായിരുന്നു. ഡാറ്റ ഞങ്ങളുടെ പക്കലുണ്ട്.
"ഭീകര ഭീഷണി എന്താണെന്ന് ഞങ്ങൾക്കറിയാം, ഇത് റഷ്യയ്‌ക്കെതിരായ ആക്രമണമാണ്. ഞങ്ങളുടെ വേദന പങ്കിടുന്ന മറ്റു രാജ്യങ്ങൾ ഞങ്ങളുമായി സഹകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."
പേശീബലം കൊണ്ടു ഭരിക്കുന്നപുട്ടിനു പക്ഷെ ഈ ആക്രമണം തിരിച്ചടിയായി. അഞ്ചാം തവണയും പ്രസിഡന്റായി വൻ ഭൂരിപക്ഷത്തിൽ ജയിച്ച അദ്ദേഹത്തിന്റെ കരുത്തിൽ സംശയം ഉയർത്തുന്ന ആക്രമണമാണിത്. റഷ്യക്കാർ പ്രതീക്ഷിക്കുന്ന സുരക്ഷയും ഭദ്രതയും ഇതല്ലെന്നു വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.