ഒട്ടാവ: വീൽ ചെയറിൽ നിന്നു യാത്രക്കാരി തെറിച്ചു പോകാൻ ഇടയായ അശ്രദ്ധയുടെ പേരിൽ കാനഡയിലെ ഒരു ടാക്സി കാർ സ്ഥാപനം 400,000 കനേഡിയൻ ഡോളറിലേറെ ($2,98,926) നൽകണമെന്നു കോടതി വിധി.
കാറിന്റെ ഇന്ത്യൻ വംശജനായ ഡ്രൈവർ ഗുർദീപ് സിംഗ് സോഹിയുടെ അശ്രദ്ധയാണ് ജെയ്ൻ സ്റ്റിൽവെൽ തെറിച്ചു വീഴാൻ കാരണമായതെന്നു ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതിക്കു ബോധ്യപ്പെട്ടു.
സ്റ്റിൽവെലിനു ഗുരുതരമായ പരുക്കുകൾ പറ്റി. മുന്നിൽ പോയിരുന്ന മറ്റൊരു കാറുമായി കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ 2018ൽ സോഹി പെട്ടെന്നു ബ്രേക്കിട്ട പ്പോഴാണ് അവർ തെറിച്ചു വീണത്. ഒരു മൃഗത്തെ ഇടിക്കുന്നത് ഒഴിവാക്കാനാണ് മുന്നിൽ പോയ റിച്ച്മണ്ട് ക്യാബ് പെട്ടെന്നു ചവിട്ടിയതെന്നു മാധ്യമങ്ങൾ പറയുന്നു.
സ്റ്റിൽവെല്ലിനു ഭാവി ആരോഗ്യ രക്ഷയ്ക്കായി 171,470 കനേഡിയൻ ഡോളർ കിട്ടും. പ്രത്യേക നഷ്ട പരിഹാരമായി 10,423 ഉൾപ്പെടെ മൊത്തം 406,893 കനേഡിയൻ ഡോളർ ആണ് അവർക്കു കോടതി അനുവദിച്ചത്.
വിചാരണ ഒൻപതു ദിവസം നീണ്ടു. 2018 മാർച്ചിൽ റിച്ച്മണ്ട് ഹോസ്പിറ്റലിൽ നിന്നു സ്റ്റീവൻസ്റ്റണിലെ വീട്ടിലേക്കു സ്റ്റിൽവെല്ലിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു സോഹി. മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖമുള്ള സ്റ്റിൽവെൽ പവർ വീൽ ചെയർ ആണ് ഉപയോഗിക്കുന്നത്. സോഹി ആഞ്ഞു ബ്രേക്ക് ചവിട്ടിയപ്പോൾ അവർ തെറിച്ചു വീണു. നിരവധി ഒടിവുകളും ചതവുകളും ഉണ്ടായി.
രണ്ടാഴ്ച ആശുപത്രിയിൽ വീണ്ടും കിടന്ന സ്റ്റിൽവെല്ലിനു പേശികളുടെ ബലം നഷ്ടമായി. റിച്ച്മണ്ട് ക്യാബ്‌സും സോഹിയും അശ്രദ്ധ കിട്ടിയെന്നു സ്റ്റിൽവെൽ കോടതിയിൽ പരാതിപ്പെട്ടു. ത്രീ-പോയിന്റ് വീൽ ചെയർ ഉറപ്പിച്ചിരുന്നെങ്കിൽ പരുക്കുകൾ ഒഴിവാക്കാൻ കഴിഞ്ഞേനെ. അവർ അതു ചെയ്തില്ല.
ഡ്രൈവർ 50 കിലോമീറ്ററിൽ അമിത വേഗതയിൽ ആയിരുന്നുവെന്നു ജസ്റ്റിസ് ഫ്രാൻസെസ്‌കാ മസാരി ചൂണ്ടിക്കാട്ടി. ആ വേഗതയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കണമെങ്കിൽ പെട്ടെന്നു പരുക്കനായി ബ്രേക്കിടേണ്ടി വരും.
സോഹി സീറ്റബെൽറ്റ് ഉറപ്പിച്ചു കൊടുത്തില്ല. രോഗി അതു ചെയ്യേണ്ടിയിരുന്നു എന്ന വാദം നിലനിൽക്കില്ല. ത്രീ-പോയിന്റ് വീൽ ചെയർ ഉറപ്പിച്ചു കൊടുക്കാതിരുന്നത് ഡ്രൈവറുടെ കുറ്റമാണ്. അതിനുള്ള പരിശീലനം ഡ്രൈവർമാർക്ക് നൽകാറുണ്ട്.